
കെ.ടി. ജലീൽ സിപിഎമ്മിൽ അംഗത്വമെടുത്തതിനു പിന്നാലെ ഉയർന്നുവന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കെ.ടി കുഞ്ഞിക്കണ്ണൻ. അദ്ദേഹം അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ പല കോണുകളിൽ നിന്നും ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ കഴിയുമോ എന്ന തരത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമങ്ങൾ ആരംഭിച്ചതായി കെ.ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ലോകത്തിൽ ദേശ, ഭാഷ, മത, വംശ ഭേദമില്ലാതെ ഏറ്റവും കൂടുതൽ മനുഷ്യരെ സ്വാധീനിച്ചിട്ടുള്ള ഒരാശയവും ഏറ്റവും കൂടുതൽ മനുഷ്യർ വായിച്ചിട്ടുള്ള കൃതിയുമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് പറയുന്നത്. ബൈബിളും ഖുറാനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ സ്വാധീനിച്ചിട്ടുള്ള കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നും കെ.ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ് ആകാൻ കഴിയുമോ എന്നതിന് ചരിത്രം തന്നെ ഉത്തരം നൽകിയിട്ടുണ്ടെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. ഇന്ത്യയുടെ പ്രഥമ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് രൂപം നൽകിയപ്പോൾ ഉണ്ടായ മുഹാജിറുകളായ മുസ്ലിം മതവിശ്വാസികളുടെ പങ്ക് അതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ സെക്രട്ടറി മുഹമ്മദ് ഷഫീഖ് സിദ്ദിഖി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള അറബ് ലോകത്തും ശക്തമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നതായി കുഞ്ഞിക്കണ്ണൻ പറയുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലും ഇറാനിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ ഭരിച്ച സുകാർണോ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടം നിലനിന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യയിലെ ആ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും സുകാർണോയുടെ ഭരണകൂടത്തെയും അട്ടിമറിച്ചത് സിഐഎ ആയിരുയെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. 1950-കളിൽ ഡോക്ടർ മുഹമ്മദ് മൊസാദെക്കിന്റെ ഗവൺമെന്റ് ഇറാനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടി പിന്തുണയോടുകൂടിയാണ് അധികാരത്തിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പോൾ ലോകത്ത് കമ്മ്യൂണിസം എന്ന് പറയുന്നത് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിലെ ദുരിതങ്ങളും മർദ്ദനങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കാനുള്ള ഒരു പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിനെക്കുറിച്ചുള്ള മാർക്സിന്റെ വിഖ്യാതമായ പഠനങ്ങളുണ്ടെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഇസ്ലാം മതവിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് ആവുക എന്നത് യാതൊരുവിധ മതപരമായ തടസ്സവുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

