
മധ്യപ്രദേശ് പൊലീസ് വിവാഹിതയായ, കുംഭമേള വൈറൽ പെൺകുട്ടിയുടെ മൊഴി ഫോണിലൂടെ എടുത്തതായി സൂചന. പങ്കാളി ഫർമാൻ ഖാന്റെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ് സംഘം. അതേസമയം മധ്യപ്രദേശ് പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകാൻ നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടി പെൺകുട്ടിയും ഭർത്താവും വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
നേരത്തെ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്നതിന് പിന്നാലെയായിരുന്നു ഇവർ സംരക്ഷണം ആവശ്യപ്പെട്ടത്.
ALSO READ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്. ഫര്‍മാന്‍ ഖാന്‍റെ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സംഘം തൃക്കാക്കര പൊലീസ് സ്റ്റേഷനിലുമെത്തിയിരുന്നു. എന്നാൽ മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ എത്തിയത് എന്തിനെന്നറിയില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞത്.
കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് ഇവർ വിവാഹിതരായത്. പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആധാർ കാർഡിന്‍റെ അടിസ്ഥാനത്തിലാണ് 18 വയസായതെന്നു സ്ഥിരീകരിച്ചതെന്നും ആധാറുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

