കാട്ടാനകളെ തുരത്താനെത്തി; പഴയ കൂട്ടുകാർക്കൊപ്പം മുങ്ങി കുങ്കിയാന

ഊട്ടിയിൽ കാട്ടുകൊമ്പന്മാരെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കൊമ്പന്മാർക്കൊപ്പം മുങ്ങി. കുറച്ചു ദിവസങ്ങളായി പന്തല്ലൂരിനെ വിറപ്പിച്ച കാട്ടാനകളെ കാടുകയറ്റാൻ കൊണ്ടുവന്ന കുങ്കിയാനയാണ് കാട്ടാനകൾക്കൊപ്പം ഒളിച്ചോടിയത്. കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകളാണ് പന്തല്ലൂർ, ഇരുമ്പുപാലം എന്നീ ജനവാസ മേഖലകളിൽ തമ്പടിച്ചിരുന്നത്. ഇവരെ കാട് കയറ്റാൻ മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നു.

Also Read; ഗാസയിലെ ആ ലൈബ്രറി വീണ്ടും തകർത്തു; ഇസ്രയേൽ തകർത്ത ലൈബ്രറി പുനർജനിച്ചത് ക്രൗഡ് ഫണ്ടിലൂടെ

വ്യാഴാഴ്‌ച രാത്രിയോടെ കാട്ടാനകൾ വരുന്ന വഴിയിൽ കുങ്കിയാനകളെ തളച്ചു. രാത്രി എട്ട് മണിയോടെ പ്രദേശത്തു കനത്ത മൂടൽ മഞ്ഞുണ്ടായി. മഞ്ഞ് നീങ്ങിയപ്പോഴേക്കും ശ്രീനിവാസൻ എന്ന കുങ്കിയാന ചങ്ങല നീക്കി സ്ഥലം വിട്ടിരുന്നു. പാപ്പാന്മാരും വനപാലകരും സമീപ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാർക്കൊപ്പം കണ്ടെത്തി. വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളുടെ സഹായത്തോടെ, ശ്രീനിവാസനെ തിരിച്ചുകൊണ്ടുവന്നു. വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ കാണാൻ വീണ്ടുമെത്തിയ കാട്ടുകൊമ്പന്മാരെ വനപാലകരും പാപ്പാന്മാരും ചേർന്ന് തുരത്തി.

Also Read; അമ്മയെ മകൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ചികിത്സയിലിരുന്ന അമ്മ മരിച്ചു

കുറച്ചുവർഷംമുൻപ്, നാട്ടിലിറങ്ങി ഭീതിപരത്തിയ ശ്രീനിവാസനെ പന്തല്ലൂരിൽനിന്ന് വനംവകുപ്പ് പിടികൂടി. പിന്നീട്, മുതുമല തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച് പരിശീലനം നൽകി കുങ്കിയാനയാക്കി. ശ്രീനിവാസന്റെ അന്നത്തെ കൂട്ടാളികളായിരിക്കാം ഇപ്പോൾ ശ്രീനിവാസനെ കൂട്ടിക്കൊണ്ട് പോയതെന്നാണ് വനം വകുപ്പിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News