വീണ്ടും ‘കുറുപ്പ്’ മോഡൽ കൊലപതാകം; ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് പ്രചരിപ്പിച്ച വ്യവസായി അറസ്റ്റിൽ

സുകുമാരക്കുറുപ്പ് എന്ന പേര് ഇന്നും മലയാളികൾക്ക് ഒരു ഞെട്ടലാണ് സമ്മാനിക്കുന്നത്. തൻ്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ചാക്കോ എന്നയാളെ കൊലപ്പെടുത്തി മരിച്ചത് താനാണ് എന്ന് വരുത്തി തീർത്ത കുറുപ്പ് മോഡൽ കൊലപാതത്തിന് സമാനമായ സംഭവങ്ങളാണ് പഞ്ചാബിൽ അരങ്ങേറിയിരിക്കുന്നത്.

Also Read: ദില്ലിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു

നാല് കോടി രൂപയുടെ ഇൻഷുറൻസ് പേഔട്ട് ക്ലെയിം ചെയ്യാൻ വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താൻ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വ്യവസായിയാണ് പിടിയിലായത്. പഞ്ചാബിലെ രാംദാസ് നഗർ മേഖലയിലാണ് സംഭവം. കേസിൽ വ്യവസായി ഗുർപ്രീത് സിംഗ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ സുഹൃത്ത് സുഖ്ജീത് സിംഗാണ് കൊല്ലപ്പെട്ടത്. സുഖ്ജീത്തിനെ കാണാനില്ലെന്ന് ഭാര്യ ജീവൻദീപ് കൗർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കുറുപ്പ് മോഡൽ കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

ബിസിനസ് തകർന്നതോടെ ഗുർപ്രീതും ഭാര്യയും സുഖ്‌വീന്ദർ സിംഗ് സംഘ, ജസ്‌പാൽ സിംഗ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവർ 4 പേർ ചേർന്ന് നാല് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതായി പൊലീസ് പറയുന്നു. ഗുർപ്രീത് മരിച്ചതായി വരുത്തിത്തീർത്ത് പണം തട്ടാനായിരുന്നു പദ്ധതി. ഒരാളെ കൊലപ്പെടുത്തിയ ശേഷം, മരിച്ചത് ഗുർപ്രീത് ആണെന്ന് പ്രചരിപ്പിക്കാൻ സംഘം തീരുമാനിച്ചു.

Also Read: ‘പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല’; ‘തൊപ്പി’ക്കെതിരെ പാളയം ഇമാം

സെയ്ൻപൂർ പ്രദേശവാസിയായ സുഖ്ജീത്തിനെ വകവരുത്തുക എന്ന ഉദ്ദേശത്തോടെ ഗുർപ്രീത് സൗഹൃദത്തിലായി. തുടർന്ന് ഗുർപ്രീത് തന്റെ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങിക്കൊടുക്കാറുണ്ടെന്ന് സുഖ്ജീതിന്റെ ഭാര്യ പൊലീസിന് മൊഴി നൽകി. തുടര്‍ന്ന് ഗുര്‍പ്രീതിന്റെ കുടുംബത്തെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് റോഡപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ പറഞ്ഞു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അന്വേഷണത്തില്‍ ഗുര്‍പ്രീത് മരിച്ചിട്ടില്ലകണ്ടെത്തി എന്ന് കണ്ടെത്തുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജീത്തിന്റെ മോട്ടോർ സൈക്കിളും ചെരിപ്പും കണ്ടെത്തി. ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് വിശദമായ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി സുഖ്ജീത്തിനെ ബോധംകെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സുഖ്ജീത്തിന്റെ വസ്ത്രം ഗുര്‍പ്രീത് മാറ്റിയതായും പൊലീസ് പറയുന്നു. എന്നിട്ട് ഗുര്‍പ്രീതിന്റെ വസ്ത്രം സുഖ്ജീത്തിന് ധരിപ്പിച്ചു. തുടര്‍ന്ന് ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു.മുഖം വികൃതമായ നിലയിലുള്ള മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഗുര്‍പ്രീതിന്റെ ഭാര്യ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here