
ആലപ്പുഴ ജില്ലയിൽ ഏറെ ചർച്ചയായ കുറുവാ സംഘം മോഷണക്കേസിൽ ഈ മാസം 13-ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–II വിധി പ്രസ്താവിക്കും. വിചാരണ പൂർത്തിയായ കേസിൽ പ്രോസിക്യൂഷനും പ്രതിഭാഗവും അന്തിമ വാദം പൂർത്തിയാക്കി. വിചാരണ വേളയിൽ സിസിടിവി ദൃശ്യങ്ങളിലെ അപാകതകൾ, ശാസ്ത്രീയ തെളിവുകളുടെ അഭാവം, ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിലെ അപര്യാപ്തത, അന്തർസംസ്ഥാന അറസ്റ്റും അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ എന്നിവ പ്രതിഭാഗം വിശദമായി ചോദ്യം ചെയ്തു.
കൂടാതെ, പ്രതികളെ അറസ്റ്റ് ചെയ്തശേഷം മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഡിജിറ്റൽ ദൃശ്യതെളിവുകളും പ്രതിഭാഗം വിസ്തരവേളയിൽ കോടതിയിൽ ഹാജരാക്കി അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. വിചാരണയിലിരിക്കെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുന്നതാണെന്നും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.അന്തിമ വാദം പൂർത്തിയായതിനെ തുടർന്ന് കോടതി കേസ് ഈ മാസം 13-ന് വിധി പ്രസ്താവിക്കാനായി മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

