
കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിൽ കുശാൽ മെൻഡിസ് സെഞ്ച്വറി നേടി കുശാൽ മെൻഡിസ്. ഏകദിന ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണ് കുശാൽ മെൻഡിസ് നേടിയത്. കൊളംബോയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിലായിരുന്നു ഈ നേട്ടം. ബാറ്റിങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്ക് കുശാലിന്‍റെ പ്രകടനം നിർണായകമായി. 50 ഓവർ ഫോർമാറ്റിൽ ഓസ്‌ട്രേലിയക്കെതിരായ അദ്ദേഹത്തിൻ്റെ കന്നി സെഞ്ചുറിയാണിത്.
പാത്തും നിസങ്ക പെട്ടെന്ന് പുറത്തായതോടെ 15/1 എന്ന സ്‌കോറിലായിരുന്നു ശ്രീലങ്ക. ഈ ഘട്ടത്തിലാണ് മെൻഡിസ് ക്രീസിലെത്തിയത്. പിന്നീട് യുവതാരം നിഷാൻ മദുഷ്‌കയ്‌ക്കൊപ്പം (51) ചേർന്ന് രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു.
Also Read: ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് പണി കിട്ടി ഇന്ത്യയും ഓസ്ട്രേലിയയും
മദുഷ്ക പുറത്തായ ശേഷവും മികച്ച ബാറ്റിങ്ങ് തുടർന്ന മെൻഡിസ് സെഞ്ച്വറി തികയ്ക്കുകയായിരുന്നു. ക്യാപ്റ്റൻ ചരിത് അസലങ്കയ്‌ക്കൊപ്പം 94 റൺസ് കൂട്ടിച്ചേർത്ത മെൻഡിസിനെ ആദം സാമ്പയാണ് വീഴ്ത്തിയത്. 115 പന്തിൽ 15 ബൗണ്ടറികൾ സഹിതം 101 റൺസെടുത്താണ് മെൻഡിസ് പുറത്തായത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോർ ആണിത്. 34.60 ശരാശരിയിൽ 4,429 റൺസാണ് ഏകദിന കരിയറിൽ മെൻഡിസ് നേടിയിട്ടുള്ളത്. ഇതിൽ അഞ്ച് സെഞ്ച്വറിക്ക് പുറമെ 33 അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസീസിനെതിരെ 14 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിൽ 582 റൺസാണ് മെൻഡിസിൻ്റെ സമ്പാദ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

