
തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി മാൻപവർ മുന്നറിയിപ്പ് നൽകി. വേതന സംരക്ഷണ സംവിധാനം കർശനമായി നടപ്പാക്കുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ശമ്പള വിതരണം അംഗീകൃത മാർഗങ്ങൾ വഴിയും നിശ്ചിത സമയപരിധിക്കുള്ളിലും നടത്തണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ശമ്പളം കൃത്യസമയത്ത് നൽകുന്നത് സ്ഥാപനങ്ങളുടെ സ്ഥിരതക്കും പ്രവർത്തന തുടർച്ചക്കും അനിവാര്യ ഘടകമാണെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി മാൻപവർ വ്യക്തമാക്കി. ഓരോ മാസവും ഔദ്യോഗികമായി അംഗീകൃത ബാങ്കിംഗ് സംവിധാനങ്ങൾ വഴിയാണ് ശമ്പളം കൈമാറേണ്ടത്.
ഇതിലൂടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭരണനടപടികൾ സ്വീകരിക്കുമെന്നും, കമ്പനികളുടെ ഫയലുകൾ സ്വമേധയാ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന ശിക്ഷകൾ ഏർപ്പെടുത്തുമെന്നും പി എ എം മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിൽ നിയമാനുസൃതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ തൊഴിൽദാതാക്കളും ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ, സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി ‘അസ്‌ഹൽ’ പോർട്ടൽ വഴി പുതിയ ഇ-സേവനങ്ങളും പബ്ലിക് അതോറിറ്റി മാൻപവർ അവതരിപ്പിച്ചു. സെക്ടറിന് പുറത്തുനിന്നുള്ള തൊഴിലാളി മാറ്റങ്ങൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കൽ, പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കൽ, റദ്ദാക്കിയ പെർമിറ്റുകൾ പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളാണ് പുതുതായി ആരംഭിച്ചത്.
ഭാര്യ, മക്കൾ, പൗരന്മാരുടെ ബന്ധുക്കൾ, നിയമസ്ഥിതി ഭേദഗതി ചെയ്തവർ എന്നിവരെ ഉൾപ്പെടുന്ന ആർട്ടിക്കിൾ 26, 27, 28, 29, 30 വിഭാഗങ്ങളിലെ താമസവിഭാഗങ്ങൾക്കാണ് ഈ സേവനങ്ങൾ ബാധകമാകുന്നത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും രേഖാപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർത്താനും, അതോടൊപ്പം തൊഴിൽനിയമങ്ങൾ കൂടുതൽ ഫലപ്രദമായി പാലിക്കപ്പെടുന്നതും ഉറപ്പാക്കാനുമാണ് പുതിയ സംവിധാനങ്ങളുടെ ലക്ഷ്യമെന്ന് പബ്ലിക് അതോറിറ്റി മാൻപവർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

