
ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുവൈത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി രാജ്യത്തെ അതിർത്തി പ്രവേശന കേന്ദ്രങ്ങളിലെ മുൻകരുതൽ സംവിധാനങ്ങളും ആരോഗ്യ പരിശോധനകളും ശക്തിപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. രാജ്യത്തേക്ക് എത്തുന്ന യാത്രക്കാരുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി പ്രവേശന കേന്ദ്രങ്ങളിൽ താപനില സ്കാനറുകൾ ഉൾപ്പെടെയുള്ള പരിശോധനകൾ നിലവിലെ ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നടപ്പിലാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഉഗാണ്ട, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ആരോഗ്യ സ്ഥിതി നിലവിൽ സുസ്ഥിരമാണെന്നും പൊതുജനാരോഗ്യ വിഭാഗവും അതിവേഗ പ്രതികരണ സംഘങ്ങളും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എബോള വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും വ്യക്തി ശുചിത്വം കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. വിദേശ യാത്രയ്ക്ക് ശേഷം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

