
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമെന്ന സ്ഥാനം ഇന്ത്യക്കാർ 2025-ലും നിലനിർത്തി.
ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് വിവിധ മേഖലകളിലായി 5,78,900 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇത് ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണെന്ന് തൊഴിൽ വിപണി വിവര സംവിധാനത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിൽശക്തി 30.4 ലക്ഷത്തിലെത്തി. 2024-ലെ 29.5 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 3.3 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.
പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് പിന്നിൽ 4,67,900 തൊഴിലാളികളുമായി ഈജിപ്താണ് രണ്ടാം സ്ഥാനത്ത്. 4,41,200 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങൾ.
2025-ൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 18.3 ലക്ഷമായി വർധിച്ചെങ്കിലും സ്വകാര്യ മേഖലയിലെ അവരുടെ വിഹിതം 2024-ലെ 66.7 ശതമാനത്തിൽ നിന്ന് 65.9 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു. എന്നിരുന്നാലും, സ്വകാര്യ മേഖലയിലെ പ്രധാന തൊഴിൽ മേഖലകളിൽ പ്രവാസികളുടെ സാന്നിധ്യം ശക്തമായി തുടരുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി സ്വകാര്യ മേഖല തുടരുകയാണ്. ആകെ തൊഴിലവസരങ്ങളുടെ 58.8 ശതമാനവും ഈ മേഖലയിലാണ്.
Also read: യുഎഇയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങളുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം
മൊത്ത-ചില്ലറ വ്യാപാര മേഖലയിൽ 21.4 ശതമാനം പ്രവാസി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നിർമാണ മേഖലയിൽ 14.3 ശതമാനവും താമസ-ഭക്ഷണ സേവന മേഖലയിൽ 12.7 ശതമാനവും പ്രവാസികളാണ്. സർക്കാർ മേഖലയിലും പ്രവാസികളുടെ പങ്ക് ശ്രദ്ധേയമാണ്. ആരോഗ്യ മന്ത്രാലയത്തിൽ 46,700 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 33,100 പ്രവാസികളും സേവനമനുഷ്ഠിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗാർഹിക തൊഴിലാളി മേഖലയിലും ഇന്ത്യക്കാർക്കാണ് വ്യക്തമായ ആധിപത്യം. രാജ്യത്തെ 7,73,200 ഗാർഹിക തൊഴിലാളികളിൽ 3,10,600 പേരും ഇന്ത്യക്കാരാണ്. ഇത് ആകെ ഗാർഹിക തൊഴിലാളികളുടെ 40.2 ശതമാനമാണ്. ശ്രീലങ്ക 1,37,500 തൊഴിലാളികളുമായി രണ്ടാം സ്ഥാനത്തും ഫിലിപ്പീൻസ് 1,34,100 തൊഴിലാളികളുമായി മൂന്നാം സ്ഥാനത്തുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

