
കുവൈത്തിനുനേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ നടുക്കത്തിലാണ് ലോകരാജ്യങ്ങൾ.
ഇന്നു രാവിലെ ഹോർമോസ് കടലിടുക്കിന് അടുത്തുള്ള ദ്വീപിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ 63 പേർക്കാണ് പരിക്കേറ്റത്. ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി.
ALSO READ; ഇറാന്റെ ആക്രമണം; കുവൈത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് കുവൈറ്റ് ചൂണ്ടിക്കാണിക്കുന്നു. മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ 2026-ലെ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയത്തിന് വിരുദ്ധമാണ്. കുവൈറ്റിന്റെ മണ്ണിൽ ജീവിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും ആർക്കും തൊട്ടുകളിക്കാൻ കഴിയാത്ത വിധം ഒരു ‘ചുവപ്പ് രേഖ’ (Red Line) ആണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഇത്തരം ആസൂത്രിത അധിനിവേശങ്ങളോട് രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായിക്കൊണ്ട് ഈ ആക്രമണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാനുള്ള പൂർണ്ണമായ അവകാശം കുവൈറ്റിൽ നിക്ഷിപ്തമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

