
കേരള ഹൗസ് വളപ്പിൽ കൈരളി ടിവി മാധ്യമ പ്രവർത്തക ഫെമിനയെയും റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ വൈ എസ് അഭിനന്ദിനെയും സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് കയ്യേറ്റം ചെയ്യുകയും മോശം ഭാഷയിൽ അവഹേളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനെ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം നിശിതമായ ഭാഷയിൽ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഫെമിനയ്‌ക്ക് നേരെയുള്ള കയ്യേറ്റത്തെ തടയാൻ ശ്രമിച്ച മറ്റ് മാധ്യമപ്രവർത്തകരെയും മോശം ഭാഷയിൽ ദീപാ ജോസഫ് അപഹസിച്ചു. തുടർന്ന് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലും മാധ്യമപ്രവർത്തകർക്കെതിരായ അവഹേളനം തരംതാണ ഭാഷയിൽ ഇവർ ആവർത്തിച്ചു.
മാധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയതും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതും അംഗീകരിക്കാനാകില്ല. സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയായ ദീപാ ജോസഫിന്റെ ഭാഗത്തു നിന്നുണ്ടായത് തീർത്തും അപക്വമായ നടപടിയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപഹസിച്ചതുമായി ബന്ധപ്പെട്ട് ദീപാ ജോസഫിനെതിരെ കേരള പോലീസിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനെതിരായി സുപ്രീംകോടതിയെ സമീപിച്ച ഇവർക്കെതിരായി രൂക്ഷവിമർശനമാണ് ചീഫ്‌ജസ്‌റ്റിസ് ഉൾപ്പെട്ട ബെഞ്ച് നടത്തിയത്. മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ നിയമനടപടികളിലേക്ക് ഉൾപ്പെടെ യൂണിയൻ നീങ്ങും. കടുത്ത പ്രതിഷേധം തുടരുമെന്ന് കെ.യു.ഡബ്‌ള്യു.ജെ ദില്ലി ഘടകം അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

