
യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെ വി അബ്ദുള്‍ ഖാദര്‍ ഇനി തൃശൂരിലെ പാര്‍ട്ടിയെ നയിക്കും. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അബ്ദുൾ ഖാദറിനെ തേടി പുതിയ ചുമതല എത്തുന്നത്.
പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയാണ് കെ വി അബ്ദുല്‍ ഖാദര്‍. 1979ല്‍ കെ എസ് വൈ എഫ് ബ്ലാങ്ങാട് യൂണിറ്റ് സെക്രട്ടറിയായാണ് പൊതുരംഗത്ത് സജീവമായത്. പ്രവാസി പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന അബ്ദുല്‍ ഖാദര്‍ പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കൂടിയാണ്.
2006 മുതല്‍ 2021 വരെ 15 വര്‍ഷക്കാലം ഗുരുവായൂര്‍ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. ഗുരുവായൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതില്‍ ഈ 15 വര്‍ഷത്തിന് കാര്യമായ പങ്കുണ്ട്. 1991 മുതല്‍ സി പി ഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് സി പി ഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1997 ജൂലൈയില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന 14-ാം ലോക യുവജന സമ്മേളനത്തില്‍ ഡി വൈ എഫ് ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തിട്ടുണ്ട്. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പംവീട്ടില്‍ അബുവിന്റെയും പാത്തുവിന്റെയും മൂത്തമകനാണ്. ഷെറീനയാണ് ഭാര്യ. മകന്‍ അഖില്‍ സിനിമാ സഹ സംവിധായകനാണ്. അജിഷയാണ് മകള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here