
ആശാപ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് എസ്.യു.സി.ഐക്കാര് തങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുകയാണെന്ന് കെ വി സുമേഷ് എംഎൽഎ. നിയമസഭയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വളരെ വിചിത്രമായ കാര്യമാണ് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരു പാവപ്പെട്ടവന്‍റെയും ആനുകൂല്യം ഇവിടെ നിഷേധിക്കില്ല. എന്നാൽ തീർക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു സർക്കാരിനെതിരെ രംഗത്തുവരികയാണ്. കേന്ദ്രസർക്കാർ ചെയ്യേണ്ട കാര്യം, അവർ ചെയ്യാതെ സംസ്ഥാന സർക്കാരിന്‍റെ തലയിലേക്ക് ഇടുകയാണ് ചെയ്യുന്നത്. ആശാവർക്കർമാർക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് കേരളത്തിലാണ്. കേന്ദ്ര സർക്കാർ ആശാപ്രവർത്തകർക്ക് നൽകേണ്ട കാര്യങ്ങൾ ചെയ്യാതെ ആ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലേക്ക് ഇടുകയാണെന്നും കെ വി സുമേഷ് പറഞ്ഞു.
ഈ നാട്ടിലെ തൊഴിലാളികളെ, കൃഷിക്കാരെയൊക്കെ,ആടുമാടുകളെപ്പോലെ പണിയെടുപ്പിച്ച് ആനുകൂല്യങ്ങൾ കൊടുക്കാതിരുന്നപ്പോൾ ചെമ്പതാകയുമായി ജന്മി മാടമ്പിമാരുടെ എല്ലാ അധികാരത്തെയും ഭീകരമായ മർദനത്തെയും അതിജീവിച്ചാണ് ഈ ചെങ്കൊടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ കേരളത്തിൽ വളർന്നതെന്ന് കെ വി സുമേഷ് പറഞ്ഞു.
ബി.ജെ.പിക്ക് ഈ കേരളത്തിൽ രാഷ്ട്രീയമായി ചുവടുറപ്പിക്കാൻ കഴിയാതെ വരുന്നു, ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുന്നു. ഈ സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണമെന്നും കെ വി സുമേഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here