
1986 ഓഗസ്റ്റ് 21 – ഒരു ഗ്രാമം പൂർണമായി നിശബ്ദമായി. എന്താണ് നടന്നതെന്ന് ആർക്കും അറിയില്ല. ദൂരെ എവിടെയോ ഇടിമുഴങ്ങുന്നത് പോലെ ചിലർ പുറത്തേക്ക് നോക്കി. ആകാശം തെളിഞ്ഞിരുന്നു മഴയില്ല, മിന്നലില്ല. പക്ഷേ ഭൂമിക്കടിയിൽ നിന്ന് ഒരു മുരൾച്ച ഉയർന്നു. അത് ഇടിയല്ലായിരുന്നു. അത് മരണത്തിന്റെ മുന്നറിയിപ്പായിരുന്നു.1700-ലധികം മനുഷ്യരും, നിരവധി മൃഗങ്ങളും ഒറ്റരാത്രി കൊണ്ട് മരണത്തിന് ഇരയായി. ന്യോസ്, കാം, ച, സുബം എന്നീ ഗ്രാമങ്ങൾ ഉറക്കത്തിലായിരുന്നു. ആരും ഓടാനോ നിലവിളിക്കാനോ നിന്നില്ല. കാരണം ഒരു കാറ്റായി വന്ന് മരണം അവരുടെ ജീവൻ കൊണ്ടുപോയി.
നിയോസ് തടാകത്തിന്റെ അടിത്തട്ടിൽ, വർഷങ്ങളായി അടിഞ്ഞുകൂടിയ കാർബൺ ഡൈ ഓക്സൈഡ് ഒരു പൊട്ടിത്തെറിക്കായി കാത്തുനിൽക്കുകയായിരുന്നു. ഒരു ചെറിയ ഉരുൾപൊട്ടൽ, ഒരു കാറ്റിന്റെ ചലനം മതിയായിരുന്നു നിമിഷങ്ങൾക്കകം ആ സ്ഫോടനം ഉണ്ടായി. പ്രകൃതിദുരന്തത്തിന്റെ ഭയാനകമായ ഒരു മുഖമായിരുന്നു ഇത്. ഒരുകാലത്ത് തടാകത്തിന് ചുറ്റും അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്നിരുന്നു. ആ സ്ഫോടനങ്ങളിലൂടെ മാഗ്മയിലെ കാർബൺ ഡൈ ഓക്സൈഡ് ഈ തടാകത്തിന്റെ വെള്ളത്തിൽ ലയിച്ചിരുന്നു.
also read:ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം, വയനാട്ടിലെ ചെമ്പ്ര കൊടുമുടിക്കുമുണ്ട് ചില പ്രത്യേകതകൾ
ഉയർന്ന മർദ്ദത്തിൽ തടാകത്തിന്റെ അടിയിൽ വർഷങ്ങളോളം കാർബൺ ഡൈ ഓക്സൈഡ് അടിഞ്ഞുകൂടി കിടന്നിരുന്നു ഒരു നിശബ്ദ ബോംബ് പോലെ. ഒരു ഭൂകമ്പം, ഒരു ചെറിയ മർദ്ദമാറ്റം, അല്ലെങ്കിൽ അടിയിലെ അഗ്നിപർവ്വതത്തിന്റെ അനക്കം അതാകാം ഈ ലിംനിക് സ്ഫോടനത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അമിതമായ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ഒരു നിമിഷം കൊണ്ട് പുറത്തേക്ക് പൊട്ടിപ്പുറപ്പെട്ടു. വായുവിനേക്കാൾ ഭാരമുള്ള ആ വാതകം തടാകത്തിന് മുകളിൽ ഒരു വലിയ മേഘമായി പൊങ്ങി, പിന്നീട് താഴ്‌വരകളിലേക്ക് നിശബ്ദമായി ഇഴഞ്ഞുപോയി.
ദുരന്തത്തിന്റെ ഭയാനകമായ കാഴ്ചകൾ ദൃക്സാക്ഷികൾ ഇങ്ങനെ വിവരിക്കുന്നു “രാവിലെ അവർ കണ്ണുതുറന്നത്, കുടുംബാംഗങ്ങളുടെയും മൃഗങ്ങളുടെയും മറ്റ് വന്യജീവികളുടെയും മൃതദേഹങ്ങൾ നിലത്ത് നിർജീവമായി കിടക്കുന്ന നിലയിലാണ്. കൂടാതെ, ഈ സംഭവത്തിൽ 3,000-ത്തിലധികം കന്നുകാലികൾ മരിച്ചു. സ്ഫോടനം മൂലമുണ്ടായ തിരമാലകൾ കാരണം നിയോസ് തടാകത്തിന് ചുറ്റുമുള്ള മരങ്ങൾ നിലംപതിച്ചു.”
സംഭവം അറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ശാസ്ത്രജ്ഞർ ഇവിടെ എത്തി. അഗ്നിപർവ്വത വിഷബാധയോ, രഹസ്യ രാസായുധ ആക്രമണമോ ആണെന്ന് ആദ്യം ശാസ്ത്രജ്ഞർ കരുതി. എന്നാൽ പിന്നീട് നടത്തിയ പഠനത്തിലാണ് ഇവർ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിലൂടെ അഗ്നിപർവ്വത തടാകങ്ങളെക്കുറിച്ചുള്ള ശാസ്ത്രഗവേഷണത്തിന്റെ കാഴ്ചപ്പാട് തന്നെ മാറി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് തടാകത്തിൽ പൈപ്പുകൾ സ്ഥാപിച്ചു. തടാകത്തിൽ അടിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകം പതുക്കെ മുകളിലേക്ക് പുറന്തള്ളുന്ന സംവിധാനം നടപ്പിലാക്കി. പ്രദേശത്തെ മറ്റ് അഗ്നിപർവ്വത തടാകങ്ങളിലും ഇതേ സംവിധാനം ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here- 1700 deaths Lake Nyos
- Cameroon disaster history
- carbon dioxide gas disaster
- CO2 lake explosion
- deadly lake gas cloud
- Kairalinews
- Lake Nyos disaster
- Lake Nyos incident explained
- Lake Nyos scientific explanation
- limnic eruption Cameroon
- limnic eruption facts
- mysterious gas eruption Africa
- natural disaster Lake Nyos
- Nyos Lake tragedy 1986
- volcanic lake gas release
- തടാകം


