അന്ന് ഇന്ദിരാഗാന്ധിയുടെ സുരക്ഷാ അംഗം, ഇനി മിസോറാമിന്റെ മുഖ്യമന്ത്രി; വമ്പന്‍ വിജയവുമായി ലാല്‍ദുഹോമ

സോറം പീപ്പിള്‍സ് പാര്‍ട്ടി (സെഡ്പിഎം) ഒറ്റയ്ക്ക് ഭൂരിപക്ഷവുമായി അധികാരത്തിലേറുകയാണ്. നാല്‍പത് നിയമസഭാ സീറ്റുകളുള്ള മിസോറാമില്‍ 27 സീറ്റുകളില്‍ വിജയിച്ച വന്‍ ഭൂരിപക്ഷത്തോടെയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ദുഹോമ നയിക്കുന്ന പാര്‍ട്ടി അധികാരത്തിലേറുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ലാല്‍ദുഹോമ. ഈ മാസം തന്നെ മുഖ്യമന്ത്രിമായി അധികാരത്തിലേറുമെന്നും ലാല്‍ദുഹോമ അറിയിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായ സോറാംതാംഗയെ സെഡ്പിഎം സ്ഥാനാര്‍ത്ഥി ലാല്‍തംസംഗയാണ് തോല്‍പ്പിച്ചത്. അതും 2101 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ തോല്‍വി. അതേസമയം സെഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലാല്‍ദുഹോമ സേര്‍ച്ചിപ്പില്‍ 2982 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ALSO READ: മിഷോങ് തീവ്രചുഴലിക്കാറ്റായി; ചെന്നൈയില്‍ നാളെയും അവധി, ആന്ധ്രയിലും കനത്ത ജാഗ്രത നിര്‍ദേശം

പത്തുസീറ്റിലേക്ക് എംഎന്‍എഫ് ഒതുങ്ങിയപ്പോള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മുക്തമായെന്ന് വ്യക്തമാവുന്നതാണ് ഈ തെരഞ്ഞടുപ്പ്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വിജയിക്കാമെന്ന മോഹം ഒരു സീറ്റില്‍ ഒതുങ്ങി. ഈ വിജയം സെഡ്എംപിക്ക് അപ്രതീക്ഷിതമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിജയത്തെ കുറിച്ച് ലാല്‍തുഹോമ പ്രതികരിച്ചത്.

എനിക്ക് അത്ഭുതമില്ല, ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത് എന്നായിരുന്നു വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്. വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം. പ്രമുഖ ദേശീയമാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ സെഡ്പിഎം 28 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നും മൂന്നു മുതല്‍ ഏഴു സീറ്റുകളില്‍ ഭരണപക്ഷം ഒതുങ്ങുമെന്നും പറഞ്ഞിരുന്നു.

ALSO READ: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

8.57 ലക്ഷം വോട്ടര്‍മാരില്‍ 80 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ സ്ത്രീകളായിരുന്നു. 21 സീറ്റുകളാണ് മിസോറാമില്‍ കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്. കോണ്‍ഗ്രസും എംഎന്‍എഫും സെഡ്പിഎമ്മും എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. അതേസമയം ബിജെപി 13 സീറ്റുകളിലും എഎപി നാലു സീറ്റുകളിലുമാണ് മത്സരിച്ചത്. എഎപി ആദ്യമായാണ് മിസോറാം ഇലക്ഷനില്‍ മത്സരിച്ചത്. ഇവരെ കൂടാതെ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായിരുന്നു. അന്ന് പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിനെ അവര്‍ പുറത്താക്കി. സെഡ്എംപിക്ക് അന്ന് എട്ടു സീറ്റുകളിലെ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. അന്ന് ബിജെപി ഒരു സീറ്റിലാണ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here