
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം അമ്മ മരിച്ചെങ്കിലും ഒരു സഖാവ് എന്ന നിലയിൽ തൻ്റെ കടമ കൈവിടാതെ നിറവേറ്റിയ എൽഡിഎഫ് ബേപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സഖാവ് രാധാ ഗോപിയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പി എ മുഹമ്മദ് റിയാസ്. എട്ടാം തീയതി അർദ്ധരാത്രിയാണ് രാധാ ഗോപിയുടെ അമ്മ മരിക്കുന്നത്.
സഖാക്കളാരും തന്നെ തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിവാക്കി വരേണ്ടതില്ലെന്ന് കർശന നിർദേശം വാട്ട്സാപ്പിലൂടെ രാധാ ഗോപി സന്ദേശമയച്ചു. എന്നാൽ പിറ്റേദിവസം തൻ്റെ അമ്മയുടെ സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് ബുത്തുകളിലെത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ചുമതല നിർവഹിച്ചു.
സഖാവിൻ്റെ പകരം വയ്ക്കാനില്ലാത്ത നഷ്ടത്തിലും, ദുഃഖത്തിലും പങ്കുചേർന്ന് കൊണ്ട് തന്നെ, പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറിനും ആത്മാർത്ഥതയ്ക്കും ചുവപ്പൻ അഭിവാദ്യങ്ങള്‍ മുഹമ്മദ് റിയാസ് അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെപൂർണരൂപം
“ഹൃദയം കരഞ്ഞെങ്കിലും
കടമ കൈവിട്ടില്ല!”
LDFൻ്റെ ബേപ്പൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ സഖാവ് രാധാ ഗോപിയുടെ തൊണ്ണൂറ് വയസ്സുള്ള അമ്മ കമല എട്ടാം തീയതി അർദ്ധരാത്രിയിൽ അതായത് ഇലക്ഷൻ്റെ തലേന്ന് മരണപ്പെട്ടിരുന്നു. സഖാക്കളാരും തിരഞ്ഞെടുപ്പ് ചുമതലകൾ ഒഴിവാക്കി മരണവീട്ടിലേക്ക് എത്തേണ്ടതില്ലെന്നും, ഏൽപ്പിച്ച ചുമതലകൾ കൃത്യമായി നിർവ്വഹിക്കണമെന്നുള്ള കർശ്ശന നിർദ്ദേശമാണ് മരണവിവരം അറിയിച്ച് കൊണ്ട് പാർട്ടി സഖാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സഖാവ് രാധാ ഗോപി പങ്കുവച്ചത്.
ഒൻപതാം തീയതി രാവിലെ പത്തുമണിയോടെ അമ്മയുടെ സംസ്‌കാരം പൂർത്തിയായതിനു ശേഷം സഖാവ് വൈകുന്നേരം വരെ ബൂത്തുകളിൽ പോയി തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുടെ ചുമതല നിർവ്വഹിക്കുകയായിരുന്നു.
വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടത്തെ ജീവിതത്തിൽ നേരിടുമ്പോഴും, തന്റെ സംഘടന തന്നിലർപ്പിച്ച വിശ്വാസത്തെ സഖാവ് ഏറ്റവും പ്രധാനമായി തന്നെ കണ്ടു. സ്വന്തം മനസ്സ് വേദന കൊണ്ട് നീറുമ്പോഴും സഖാക്കൾക്ക് ആത്മവിശ്വാസം നൽകി നിർണ്ണായക ഘട്ടത്തിൽ അവർക്കൊപ്പം അവസാന നിമിഷം വരെ സഖാവ് നിലയുറപ്പിച്ചു. സഖാവിൻ്റെ പകരം വയ്ക്കാനില്ലാത്ത നഷ്ടത്തിലും, ദുഃഖത്തിലും പങ്കുചേർന്ന് കൊണ്ട് തന്നെ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറിനും ആത്മാർത്ഥതക്കും RedSalute. ഇത് പോലുള്ള ലക്ഷകണക്കിനുള്ള രാധാഗോപിമാരാണ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും കരുത്ത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

