
പീഡനക്കേസിൽ പ്രതിയായ കെപിസിസി അംഗവും മുൻ ഗ്രാമപഞായത്ത് പ്രസിഡൻ്റുമായ എ അരവിന്ദനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്. ശനിയാഴ്ച താമരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പീഡന പരാതിയിൽ കേസെടുത്ത് രണ്ട് ആഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല.
പൊലീസിന്റെ അറിവോടെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ അരവിന്ദൻ ഒളിവിൽ കഴിയുന്നതെന്നാണ് ആക്ഷേപം. ഉന്നത ഇടപെടൽ കാരണം പൊലീസ് നടപടികൾ വൈകിപ്പിക്കുകകയാണെന്നും ആരോപണമുണ്ട്. അരവിന്ദൻ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ താത്ക്കാലിക ജോലി ലഭിച്ച യുവതിയെ കരാർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. താമരശ്ശേരി പൊലീസ് കേസെടുത്ത് രണ്ട് ആഴ്ച പിന്നിട്ടിട്ടും കെപിസിസി അംഗമായ പ്രതിയെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. നടപടി വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അതിജീവിതയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ തയ്യാറാവാത്തതിനെ തുടർന്ന് എൽഡിഎഫ് അംഗങ്ങൾ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിൽ നടന്നിട്ടുള്ള താത്ക്കാലിക നിയമനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. അരവിന്ദൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

