എമ്പുരാനിലെ പ്രശ്നവിഷയം മതമല്ല, രാഷ്ട്രീയത്തിൽ മതം കലർത്തിയുണ്ടാക്കിയ വെടിമരുന്ന്: ലിജീഷ് കുമാർ

empuraan

എമ്പുരാൻ വിവാദം ചൂടുപിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി എഴുത്തുകാരൻ ലിജീഷ് കുമാറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എമ്പുരാൻ എത്ര വെട്ടിച്ചുരുക്കിയാലും സിനിമയിലൂടെ അണിയറ പ്രവർത്തകർ വിളിച്ചു പറയാൻ ശ്രമിച്ച കാര്യങ്ങൾ അവിടെത്തന്നെ നിലനിൽക്കുമെന്നും എമ്പുരാനിലെ പ്രശ്നവിഷയം മതമല്ല, രാഷ്ട്രീയത്തിൽ മതം കലർത്തിയുണ്ടാക്കിയ വെടിമരുന്നാണെന്നും അദ്ദേഹം കുറിച്ചു. കലാകരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്, അഭിപ്രായ പ്രകടനത്തിന് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി എമ്പുരാനിൽ എന്നും പ്രതിഫലിക്കും എന്നാണ് ലിജീഷ് തൻ്റെ കുറിപ്പിൽ പറഞ്ഞുവെക്കുന്നത്. “എല്ലാം ശ്രമങ്ങളല്ലേ. ലോംഗ് ലിവ് സെക്കുലർ ഇന്ത്യ.” എന്ന വരികൊണ്ടാണ് ലിജീഷ് തൻ്റെ കുറിപ്പ് പൂർത്തിയാക്കുന്നത്.

ലിജീഷ് കുമാറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

എഡിറ്റിംഗിന് ശേഷവും എമ്പുരാൻ പറയും,

“കമ്യൂണലിസം ഈസ് എ ഡേർട്ടി ബിസിനസ് !”

“പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര് ?” ഈ ചോദ്യത്തിന് ഗോവർധൻ തേടിയ ഉത്തരമായിരുന്നു ലൂസിഫറിൻ്റെ കഥ. ഒടുവിൽ ജതിൻ രാംദാസ് പി.കെ.ആറിൻ്റെ കസേരയിലിരുന്നു. ഗോവർധൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടി. ഗോവർധൻ, നിങ്ങളെപ്പോലുള്ള സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട് എന്നു പറഞ്ഞു കൊണ്ട് ലൂസിഫർ അവസാനിച്ചു.

അഞ്ചാറു കൊല്ലങ്ങൾക്ക് ശേഷം ഗോവർധൻ വീണ്ടും വന്നു. ഇക്കുറിയും അയാൾക്കൊരു ചോദ്യമുണ്ടായിരുന്നു. സെൻട്രൽ ഐ.ബിയിലെ ഓഫീസർ കാർത്തിക്കിനോട് അയാളത് ചോദിച്ചു. “ബജ്റംഗിക്കെന്താണ് കേരളത്തിലിത്ര ഇൻട്രസ്റ്റ് ?” ഈ ചോദ്യത്തിൻ്റെ ഉത്തരമാണ് എമ്പുരാൻ. ലൂസിഫറിൻ്റെയും എമ്പുരാൻ്റെയും ക്രാഫ്റ്റ് ആ അർത്ഥത്തിൽ ഏകരൂപിയാണ്.

നമുക്ക് ഗോവർധൻ്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം. “ബജ്റംഗിക്കെന്താണ് കേരളത്തിലിത്ര ഇൻട്രസ്റ്റ് ?” ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ, ആരാണ് ബജ്റംഗി എന്നറിയണം. അയാളെങ്ങനെ കേരളത്തിലേക്ക് വരും എന്നറിയണം, വന്നാൽ അയാൾക്കെന്തു സംഭവിക്കും എന്നറിയണം. ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകൾക്കും, ചാർട്ടേഡ് വിമാനങ്ങൾക്കും, കണ്ടെയ്നറുകൾക്കും, ആഡംബര കാറുകൾക്കും പിന്നാലെ ഇന്ത്യയുടെ ആകാശം വിട്ട് എത്ര ഉയരത്തിൽ പറന്നാലും സുജിത് വാസുദേവിൻ്റെ ക്യാമറ ഒടുവിൽ നെടുമ്പള്ളിയിലേക്കു തന്നെ തിരിച്ചിറങ്ങി വരും. അത് സ്റ്റീഫൻ നെടുമ്പള്ളി എന്നു മടങ്ങി വരും എന്നറിയാൻ കണ്ണുനട്ടിരിക്കുന്ന ആരാധകർക്ക് കോൾമയിർ കൊള്ളാനുള്ള കാഴ്ചയൊരുക്കാനല്ല. മേപ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം തേടിയാണത്. അതുകിടന്ന് കറങ്ങുന്നത് ബജ്റംഗിയുടെ തലയ്ക്ക് മുകളിലൂടെയാണ്.

ആ കറക്കം ഒരൊന്നൊന്നര കറക്കമാണ്. അതുണ്ടാക്കുന്ന അസ്വസ്ഥകൾ ഒരു സെൻസർ ബോർഡിനാലും വെട്ടിമാറ്റാൻ കഴിയില്ല. ആ രൂപത്തിലാണ് എമ്പുരാൻ്റെ തിരക്കഥയുടെ കിടപ്പ്. പണിയറിയാമെന്ന് പലവട്ടം തെളിയിച്ച ശേഷമാണ് മുരളി ഗോപി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ ഈ പണിക്കിറങ്ങിയത്. രണ്ടല്ല, ഇനി ഇരുപത് മിനുട്ട് വെട്ടിയാലും എമ്പുരാൻ്റെ കോർ കണ്ടൻ്റ് ഇളക്കിപ്പറിച്ചെടുക്കാനാവാത്ത ഒരൊറ്റക്കല്ലാണ്. ഒരു റീ സെൻസറിംഗ് കൊണ്ട് വേണമെങ്കിൽ ബാബാ ബജ്റംഗി എന്ന വില്ലനെ ബൽരാജ് ഭയ്യ എന്നു പേരുമാറ്റി വിളിപ്പിക്കാൻ കഴിഞ്ഞേക്കും. അപ്പോഴും സജനചന്ദ്രൻ പറയുന്ന പ്രശ്നം തീയേറ്ററിലുണ്ടാവും, അണ്ണാ അണ്ണാ എന്നല്ല നമ്മൾ കേൾക്കുക.

“ആറു മണിക്കൂറെടുത്താണ് മൊത്തം കഥയും ഞാൻ ലാലേട്ടനോടും ആൻ്റണിച്ചേട്ടനോടും പറഞ്ഞത്” എന്ന് പടത്തിൻ്റെ കൊച്ചിയിലെ പ്രമോഷൻ ചടങ്ങിൽ പൃഥ്വിരാജ് മാധ്യമങ്ങളോട് പറയുന്നത് കേൾക്കുകയായിരുന്നു. ഭാരിച്ച സ്ക്രിപ്റ്റാണ് എമ്പുരാന്റേത്. ആറു മണിക്കൂർ നേരം മോഹൻലാൽ അതു കേട്ടു. എമ്പുരാൻ പലരും വിചാരിക്കുന്ന പോലെ ഒരു പൃഥ്വിരാജ് സിനിമ മാത്രമല്ല. മോഹൻലാൽ അഭിനയിച്ചതുകൊണ്ടു മാത്രമാണ് അതിനീ വലിപ്പം. ഈ വെടിയും പുകയുമൊന്നും അല്ലെങ്കിലില്ല. സ്റ്റീഫൻ നെടുമ്പള്ളിയെക്കാളും, എബ്രഹാം ഖുറേഷിയെക്കാളും വലുതാണ് മലയാളിയുടെ തീയേറ്ററിന് മോഹൻലാൽ എന്ന സത്യം. ഇതേ സിനിമ മുരളി ഗോപി എഴുതി, പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്നു എന്നിരിക്കട്ടെ, നായകനായി വാല്യു ഉള്ള ഒരാർട്ടിസ്റ്റഭിനയിച്ചു എന്നുമിരിക്കട്ടെ, വേൾഡ് വൈഡ് റിലീസ് പോയിട്ട്, മലയാളിയുടെ തീയേറ്ററിൽ പോലും ഒരേറു പടക്കമെറിഞ്ഞ ഒച്ച പോലുമുണ്ടാക്കാതെ അത് ചത്തുപോവുമായിരുന്നു. അവിടെയാണ് ലാൽ എന്ന ബ്രാൻഡ് പ്രവർത്തിക്കുന്നത്. ഈ പടം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനകോടികളുടെ എമ്പുരാനാണയാൾ. ഇതിലഭിനയിക്കാൻ തീരുമാനിച്ചാൽ, തന്റെ ആരാധകരിൽ ഒരു വിഭാഗം അയാളെ വിട്ടുപോകും. ചുമ്മാ, ഇതൊക്കെ തലവേദനയാണെന്ന് പറയുന്നവരാണ് ചുറ്റുമുണ്ടാവുക. ഇ.ഡി, എൻഫോഴ്സ്മെൻ്റ്, എൻ.ഐ.എ എന്നൊക്കെ സ്നേഹം കൊണ്ട് ആശങ്ക പങ്കുവെക്കുന്നവരുണ്ടാകും. നഷ്ടപ്പെടാനാണ് സത്യത്തിൽ ഒരുപാടുള്ളത്. വേണ്ടെന്നു വെച്ചാൽ ഒന്നും സംഭവിക്കില്ല. പുതിയ തിരക്കഥയുമായി ലൂസിഫർ ടീം വീണ്ടുംവരും, ലൂസിഫറിൻ്റെ രണ്ടാം ഭാഗം ലാലിനെക്കാൾ അവർക്കാണാവശ്യം. എന്നിട്ടും അയാൾ വേണ്ടെന്നു വെച്ചില്ല. നോർത്ത് ഇന്ത്യയിൽ വരെ ചെന്ന് ഈ പടത്തിൻ്റെ പ്രചരണ പരിപാടികൾ നടത്തി. അതിലയാൾ നേരിട്ടു പങ്കെടുത്തു.

സ്വർണക്കള്ളക്കടത്ത് നടത്തുന്ന ഖുറേഷി എബ്രഹാമിനെക്കാണാൻ ടിക്കറ്റ് ബുക്ക് ചെയ്ത ശരാശരി പ്രേക്ഷകർ മാത്രമാണ് ഞാനും നിങ്ങളുമൊക്കെ. അതുമതിയെന്ന് അയാൾ തീരുമാനിച്ചാൽ അതുമതിയാവുന്ന ഇൻഡസ്ട്രി തന്നെയാണിത്. ഖേദിക്കുന്നു എന്നു നാലുവരി എഴുതുമ്പോഴേക്കും നിങ്ങൾ തെറി വിളിക്കുന്ന ഈ മോഹൻലാൽ ഉള്ളതു കൊണ്ടു മാത്രമാണ് ഇപ്പോൾ നടക്കുന്ന പൊളിറ്റിക്കൽ ഡിസ്കഷൻ പോലും ഇവിടെ സാധ്യമായത്.

“മാസങ്ങൾക്ക് മുമ്പൊരു ദിവസം ഞാൻ മോനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു, ‘ഞാൻ തിരക്കിലാണ്. അമ്മേ ലാലേട്ടൻ വന്നിട്ടുണ്ട്. ഇതുവരെ എടുത്തതു മുഴുവൻ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം.’ അങ്ങനെ പറഞ്ഞാണ് അവനന്ന് ഫോൺ വെച്ചത്.” പറയുന്നത് മല്ലിക സുകുമാരനാണ്, പൃഥ്വിരാജിൻ്റെ അമ്മ. ലാലേട്ടനെയും ആൻ്റണിയേയും കാണിക്കുകയാണ് എന്നു പറഞ്ഞ രംഗങ്ങൾ, കലാപത്തിൽ തൻ്റെ കുടുംബം മുഴുവൻ കൊല ചെയ്യപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരുന്ന സയീദ് മസൂദിൻ്റെ കുട്ടിക്കാലരംഗമാണ്. മല്ലിക സുകുമാരൻ പറയുന്നു, “അവരെല്ലാവരും ഒന്നിച്ചിരുന്ന് തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. ലാലോ ആൻ്റണിയോ അറിയാത്ത ഒരു ഷോട്ടു പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല. ഞങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവരു രണ്ടുപേരും പറയുയില്ല.” ഇതാണ് ഒരു സിനിമയുടെ പ്രൊസീജിയർ. അതിൻ്റെ തിരക്കഥ ഒളിച്ചു കടത്തുന്ന ഒന്നല്ല. മോഹൻലാലിനെപ്പോലെ ഒരഭിനേതാവ് തിരക്കഥ വായിച്ചു നോക്കാതെ അഭിനയിക്കുന്നയാളല്ല. ക്യാരക്ടർ കണ്ടിന്യൂയിറ്റി എന്ന ഒന്നുണ്ട്. അത് കുപ്പായത്തിൽ മാത്രമുള്ളതല്ല. ഇമോഷനിൽ അതു കിട്ടണമെങ്കിൽ ആദിമദ്ധ്യാന്തം അയാളാ സിനിമയറിയണം. തൻ്റെ കോ – ആക്ടറിൻ്റെ കൂടെ ചരിത്രമറിയണം.

ആറുമണിക്കൂർ നേരമിരുന്ന് കഥകേട്ട മറ്റൊരാൾ ആൻ്റണിയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിലെ പ്രധാനപ്പെട്ട പേരാണ് ആൻ്റണി പെരുമ്പാവൂർ. ഇന്നോ ഇന്നലെയോ തിരക്കഥ കണ്ടു തുടങ്ങിയ ആളല്ല അയാൾ. അയാളൊരു ബുദ്ധിമാനായ നിർമാതാവാണ്. ചിലർക്കിപ്പോഴും അയാൾ ഡ്രൈവറാണ്. അത് തൊഴിലും ജാതിയുമൊക്കെയായി കലർന്ന് ഉള്ളിൽ കിടപ്പുള്ള ചില ബോധ്യങ്ങളുടെ പ്രശ്നമാണ്. “സ്റ്റീഫനെ എന്തിനു കാണണം ?” എന്ന് ഗോവർധനോട് ചോദിക്കുന്ന റാവുത്തറായി വരുന്നുണ്ട് എമ്പുരാനിലൊരിടത്ത് ആൻ്റണി. അതാണ് സത്യം. സ്റ്റീഫനെ എന്തിനു കാണണം എന്ന് ആൻ്റണിക്കറിയണം. ഈ പടം വേണ്ട രാജൂ, എന്ന് ആൻ്റണി പറഞ്ഞാൽ പിന്നെ ഈ പടമില്ല. ആൻ്റണിയുടെ വാക്കിനെക്കാൾ വലുതല്ല മോഹൻലാലിന് മറ്റൊന്നും. എതിരാളികൾ എന്തു തന്നെ പറഞ്ഞാലും ഇന്നു കാണുന്ന മോഹൻലാൽ ബ്രാൻഡിന് പിന്നിൽ ആൻ്റണിയുണ്ട്. ആൻ്റണി പെരുമ്പാവൂർ എന്ന നിർമാതാവിൻ്റെ ധീരമായ നിൽപ്പാണ് എമ്പുരാൻ.

പൊന്നിയിൻ സെൽവനും, ഇന്ത്യൻ 2 വും, വേട്ടൈയനും, വിടാമുയർച്ചിയും കഴിഞ്ഞ് ഇനി ഇന്ത്യൻ 3 പിടിക്കാനിരിക്കുന്ന – കോടികളുടെ കളികൾ മാത്രം കളിച്ചു പോരുന്ന സുഭാസ്കരൻ്റെ ലൈക്ക പ്രൊഡക്ഷൻസ് എമ്പുരാനിൽ നിന്ന് പിന്മാറുമ്പോൾ, മുടക്കുമുതലിനെക്കുറിച്ചുള്ള ആശങ്കയല്ല, മറ്റെന്തോ ആണ് എന്ന് ചിന്തിച്ചവരാണ് നമ്മളിലേറെയും. അവിടേക്ക് ഗോകുലം വന്നു. സിനിമയുടെ ഉള്ളടക്കമറിയേണ്ട ബാധ്യത തങ്ങൾക്കുണ്ട് എന്ന് ഈ പടത്തിൽ അവർ ചിന്തിച്ചിരിക്കാനിടയില്ല. ലോകത്തേക്ക് വളരാൻ അപൂർവമായി മാത്രം സാധ്യതയൊരുങ്ങുന്ന ഈ ഇൻഡസ്ട്രിയിൽ നിന്ന് അത്തരമൊരു മുഹൂർത്തമൊരുങ്ങുമ്പോൾ അതിനോട് ചേർന്ന് നിൽക്കുന്നതാണ് നല്ലതെന്നല്ലാതെ മറ്റൊന്നും അവർ ആലോചിക്കില്ല. ഇനി അഥവാ ഗോകുലമില്ലെങ്കിലും ആൻ്റണി ഈ പടവുമായി മുന്നോട്ട് പോകും. അതുകൊണ്ട് ആൻ്റണിക്ക് കൈയ്യടിക്കാതെ നമുക്കീ പടം ചർച്ച ചെയ്യാനാവില്ല.

എന്നിട്ടിപ്പോൾ എന്തായി എന്നാണ് പലരുടെയും ചോദ്യം. ഒന്നുമായിട്ടില്ല. എതിരഭിപ്രായമുയർന്നാൽ, എന്നെ സ്നേഹിക്കുന്ന ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദിക്കുന്നു എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളുടെ അണികൾ തന്നെയാണ് നാമൊക്കെയും. വെടിയുണ്ട വരുമ്പോൾ വിരിമാറു കാണിച്ചു കൊടുക്കണം എന്നു പറയുന്ന റൊമാൻ്റിസമാണ് എപ്പോഴും നമുക്കിഷ്ടം, നാമതല്ല എങ്കിലും. 100 രൂപ പെറ്റിയടിക്കാൻ മാറ്റി നിർത്തുന്ന പോലീസുകാരനു മുമ്പിൽ പോലും സാറേ എന്നു വിളിച്ച് കേഴുന്നവരാണ് നമ്മിലേറെയും. അല്ലാത്തൊരാളെ നാം ആഗ്രഹിക്കുന്നുണ്ട് എന്നത് നേരാണ്. അയാളാണ് സിനിമകളിൽ വന്ന് നമ്മെ ആവേശം കൊള്ളിക്കുന്നത്. അങ്ങനെ പ്രിയദർശിനിയായും സ്റ്റീഫനായുമൊക്കെ വന്ന് നമ്മെ ആവേശം കൊള്ളിക്കുന്നവർ ആവോളം എമ്പുരാനിലുമുണ്ട്. എമ്പുരാൻ്റെ തിരക്കഥയിലെ സീൻ ഓർഡറിൽ ഏറ്റവും ആദ്യമുള്ളത് 1887 ൽ ഒരു ആംഗ്ലിക്കൻ ബിഷപ്പിന് എഴുതിയ കത്തിൽ ലോർഡ് ആസ്റ്റൺ അധികാരത്തെക്കുറിച്ച് നടത്തുന്ന ഒരു പ്രയോഗമാണ്. “അധികാരം ഒരുവനെ ദുരാചാരിയാക്കും. പരമാധികാരം തികഞ്ഞ ജനദ്രോഹിയും !” എന്ന്. എമ്പുരാനിലെ നായകൻ വാടാ എന്ന് നീട്ടിവിളിക്കുന്നത് അയാളെയാണ്, ജനദ്രോഹിയായ പരമാധികാരിയെ. അയാളെ സിനിമയിലേ അങ്ങനെ കൈ നീട്ടി വിളിക്കാൻ പറ്റൂ. ജീവിതം അയാളോട് ചിലപ്പോൾ ഖേദ പ്രകടനം നടത്തേണ്ടി വരും. രണ്ടു മണിക്കൂർ അയാളെ വിചാരണ ചെയ്യുന്ന ദൃശ്യങ്ങളിൽ നിന്ന് രണ്ടു മിനുട്ട് കട്ട് ചെയ്ത് അയാളെ പറ്റിക്കേണ്ടി വരും. 200 കോടി തിരിച്ചു പിടിക്കണമെങ്കിൽ 500 കോടിയുടെ ബിസിനസ്സ് നടക്കണം. ഒരു നിരോധനം കൊണ്ട് അതു മുടങ്ങിക്കൂട. ഒരു പുസ്തകമെഴുതുന്നതിൻ്റെ ധീരതയോ, ഫേസ് ബുക്ക് കുറിപ്പിടുന്നതിൻ്റെ ധീരതയോ വെച്ച് ഇതിനെ താരതമ്യം ചെയ്യരുത്.

ഞങ്ങളാണെങ്കിൽ തൊടാൻ സമ്മതിക്കില്ലായിരുന്നു എന്നും പറഞ്ഞ് ചില ആർട്ട് ഹൗസ് സിനിമാക്കാരൊക്കെ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. നിങ്ങളാണെങ്കിൽ ജനകോടികൾ ഇതു കണ്ടുപോവും എന്ന പേടിയൊന്നും സാമാന്യയുക്തിയുള്ള ഒരാൾക്കും ഉണ്ടാവും എന്ന് കരുതാൻ വയ്യ. നിങ്ങളാണെങ്കിലും ചില എതിർപ്പുകളൊക്കെ ഉണ്ടാവും, അതിതല്ല. ഏറിയും കുറഞ്ഞും എന്നു പറഞ്ഞു പോകാൻ എളുപ്പമാണ്. പക്ഷേ ഏറിയത് ഏറിയതും, കുറഞ്ഞത് കുറഞ്ഞതും തന്നെയാണ്. തട്ടുപൊളിപ്പൻ സിനിമയെന്നും, കച്ചവട സിനിമയെന്നും പേരിട്ട് മെയിൻ സ്ട്രീം സിനിമയെ പുറത്തു നിർത്തി മാത്രം നാളിന്നോളം സിനിമയുടെ സാമൂഹ്യപരതയെ ചർച്ചക്കെടുത്ത സിനിമാക്രിട്ടിക്കുകളല്ലാത്ത പ്രേക്ഷകർക്കെല്ലാം കാര്യം മനസിലായിട്ടുണ്ട്. അവർക്കറിയാം, ആയിരം അവാർഡു പടങ്ങൾക്ക് അരയെമ്പുരാൻ എന്ന് ഭാവി മലയാളത്തിന് ചരിത്രമെഴുതാൻ പാകത്തിൽ ഇവിടെ എമ്പുരാൻ രാഷ്ട്രീയം സംസാരിച്ചു കഴിഞ്ഞുവെന്ന്.

രാജമൗലിയെപ്പോലുള്ളവരുടെ ബ്രഹ്മാണ്ഡ സ്കൂളിലെ നായകനാണ് എമ്പുരാനിലെ വില്ലൻ. ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ വില്ലനാണയാൾ – കമ്യൂണലിസം. ലൂസിഫറിലെ വില്ലൻ നാർക്കോട്ടിക് ഫണ്ടിംഗായിരുന്നു. “എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്ന് സ്റ്റീഫൻ നെടുമ്പള്ളി പറയുന്നത് അതുകൊണ്ടാണ്. അഭയാർത്ഥികൾക്ക് മുമ്പിൽ വാതിൽ തുറന്നു വെക്കുന്ന എമ്പുരാനിലെ മൗസി സയീദ് മസൂദിൻ്റെ ബാപ്പയോട് പറയുന്നുണ്ട്, “അവർ മതവും രാഷ്ട്രീയവും കലർത്തി വെടിമരുന്നുണ്ടാക്കുകയാണ്” എന്ന്. ബജ്റംഗിയുടെ വെടിയുണ്ട ആദ്യം ചെന്നു കൊള്ളുന്നത് മൗസിയുടെ നെറ്റിയിലാണ്. എമ്പുരാനിലെ പ്രശ്നവിഷയം മതമല്ല, രാഷ്ട്രീയത്തിൽ മതം കലർത്തിയുണ്ടാക്കിയ വെടിമരുന്നാണ്.

“എന്നെ അറിയാവുന്നവരോട് ഞാൻ പറയുന്നു, കമ്യൂണലിസം ഈസ് എ ഡേർട്ടി ബിസിനസ് !” ഏതെഡിറ്റിംഗിന് ശേഷവും തീയേറ്ററിൽ എമ്പുരാനവശേഷിപ്പിച്ചു പോകുക ഈ ഡയലോഗാണ്. ആൻ്റണി പെരുമ്പാവൂരിനും, മുരളി ഗോപിയ്ക്കും, പൃഥ്വിരാജിനും, മോഹൻലാലിനും സ്നേഹം. എല്ലാം ശ്രമങ്ങളല്ലേ. ലോംഗ് ലിവ് സെക്കുലർ ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News