
ബജറ്റിലെ മദ്യ നികുതി പരിഷ്കാരങ്ങളിൽ വൻ അഴിമതി ഒളിഞ്ഞിരിക്കുന്നുവെന്നത് പരസ്യമായ രഹസ്യം തന്നെയാണ്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിലൂടെ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കേരളത്തിന്റെ മദ്യ വിപണി തുറന്നുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നയമാറ്റം എങ്ങനെയാണ് അഴിമതിയാകുന്നത് എന്ന് ഡോ. ടി.എം. തോമസ് ഐസക് പങ്കുവെച്ച ഒരു കുറിപ്പിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.
മുൻപ് ബർക്കാഡി പോലുള്ള വൻകിട കമ്പനികൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ജി.എസ്.ടി കമ്മീഷണർ അത് നിരസിച്ചിരുന്നു. ലോ ആൾക്കഹോളിക് ബിവറേജസ് എന്നൊരു നികുതി വിഭാഗമേയില്ല എന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ഇപ്പോൾ ബജറ്റിലെ 309-ാം ഖണ്ഡികയിലൂടെ ഈ കോർപ്പറേറ്റ് ആവശ്യം അംഗീകരിച്ചു നൽകിയിരിക്കുകയാണ്. ഇത് വ്യക്തമായ മദ്യ കമ്പനി പ്രീണനമാണെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു.
10 ശതമാനത്തിൽ താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമായാണ് പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇത് ബിയറിനും വൈനിനും പുറമെ ലോ ആൾക്കഹോളിക് ബിവറേജുകൾ വിപണിയിൽ എത്തിക്കുന്ന കമ്പനികൾക്ക് വലിയ ലാഭമുണ്ടാക്കാൻ സഹായിക്കും.
മുൻപ് ഇടതുപക്ഷ സർക്കാർ കൃഷിക്കാരെ സഹായിക്കുന്നതിനായി ‘ഹോർട്ടി വൈൻ’ എന്ന പ്രത്യേക വിഭാഗം രൂപീകരിക്കുകയും അതിന് 86 ശതമാനം നികുതി നിശ്ചയിക്കുകയും ചെയ്തിരുന്നു. കൃഷിക്കാർക്കായി കൊണ്ടുവന്ന ഈ ആനുകൂല്യം ഇപ്പോൾ ആയിരം കോടി രൂപയുടെ കോർപ്പറേറ്റ് കച്ചവടമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
മുൻ സർക്കാർ ലോ ആൾക്കഹോളിക് ബിവറേജസ് എന്ന വിഭാഗം കൊണ്ടുവന്നുവെന്ന ബജറ്റ് പ്രസംഗത്തിലെ (ഖണ്ഡിക 307) പരാമർശം തെറ്റാണെന്നും, അത് ഹോർട്ടി വൈൻ മാത്രമായിരുന്നുവെന്നും ഐസക് വ്യക്തമാക്കുന്നു. കൃഷിക്കാരെ സഹായിക്കാൻ കൊണ്ടുവന്ന പദ്ധതിയെ കോർപ്പറേറ്റ് ലാഭത്തിനായി ഉപയോഗിക്കുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും നിലപാട് വ്യക്തമാക്കണമെന്ന് ഡോ. ടി.എം. തോമസ് ഐസക് തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

