
ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പുക്കേസിലെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിയെടുത്തതിൽ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്നാണ് പ്രതി സംഗീത് നൽകിയ മൊഴി. ജാമ്യത്തിൽ പുറത്തിറങ്ങിയ സംഗീതിനെ വിജിലൻസ് അടുത്തിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം പുറത്തുവന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിൽ ക്ലർക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
നോട്ടുനിരോധനത്തെ തുടർന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടിൽ വച്ച് കത്തിച്ചു കളഞ്ഞതെന്നാണ് സംഗീത് നൽകിയിരിക്കുന്ന മൊഴി. ഫോറൻസിക് സംഘത്തോടൊപ്പം വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തി.
2012 മുതൽ 2021 വരെയുള്ള കാലയളവിലാണ് ലോട്ടറി തൊഴിലാളികളടയ്ക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റി സംഗീത് തട്ടിപ്പ് നടത്തിയത്. 2012 മുതൽ 2016 വരെ ഇയാൾ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളിൽ ചെക്കിൽ ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തു എന്ന് ആദ്യം പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്. എന്നാൽ സംഗീതിന്റെ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

