
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വാണിജ്യ പാചകവാതകത്തിന്റെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചു പൂട്ടിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ബാധിച്ചതാണ് വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറഞ്ഞതോടെ ഹോട്ടൽ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
ഗ്യാസ് വിതരണം ഉടൻ മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലെ ഏകദേശം 50 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും അസോസിയേഷൻ നൽകി. എന്നാൽ ഹോട്ടലുകൾ കൂട്ടമായി അടയ്ക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും ഓരോ സ്ഥാപനവും ലഭ്യമായ ഗ്യാസ് സ്റ്റോക്കിനെ ആശ്രയിച്ചായിരിക്കും പ്രവർത്തനം തുടരുകയോ നിർത്തുകയോ ചെയ്യുന്നതെന്നും അസോസിയേഷൻ അറിയിച്ചു. എൽപിജി ലഭ്യതയിൽ ഇനിയും ബുദ്ധിമുട്ട് നേരിട്ടാൽ റസ്റ്ററന്‍റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ നിരവധി ഹോട്ടലുകൾ മെനു ഇനങ്ങൾ കുറയ്ക്കുകയും പ്രവർത്തന സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

