
വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ. ലക്നൗ – ദുബൈ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം എട്ട് മണിക്കൂർ വൈകിയതോടെ യാത്രക്കാർ തറയിൽ കിടന്ന് ഉറങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കി. യാത്രക്കാർ കാത്തിരുന്ന് വലഞ്ഞപ്പോഴും ഒരു എയർ ഇന്ത്യ ജീവനക്കാരൻ പോലും അവരെ സഹായിക്കാൻ എത്തിയില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 8.45ന് ലക്നൗവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഐ എക്സ്-193 വിമാനം 8 മണിക്കൂറിലധികം വൈകി വൈകുന്നേരം 5.11നാണ് ടേക്ക് ഓഫ് ചെയ്തത്. അതുവരെ ലഗേജുകളുമായി യാത്രക്കാർക്ക് വിമാനത്താവളത്തിന് അകത്ത് തന്നെ കാത്തിരിക്കേണ്ടി വന്നു.
കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ നിരവധി പേർ തങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകൾ വിവരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. ദൃശ്യങ്ങളിൽ പലരും തളർന്നിരിക്കുന്നതും തറയിൽ കിടന്ന് ഉറങ്ങുന്നതും കാണാം. “എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ സഹായിക്കാൻ ഒരു ജീവനക്കാരനും ഇല്ല,” – എന്നാണ് യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പങ്കുവച്ച് എക്‌സിൽ കുറിച്ചത്. വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, ഇതേ വിമാനം ദുബൈയിൽ സുരക്ഷാ പരിശോധനകളുടെ ഭാഗമായി തലേ ദിവസം തടഞ്ഞുവച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

