
രാജ്യത്താകമാനം പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇടത് ഭരണത്തിലൂടെയാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്. ബംഗാളിലെയും ത്രിപുരയിലെയും പാർട്ടിപ്രവർത്തകർക്ക് കടുത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത്. 24ാം പാർട്ടി കോൺഗ്രസ്സ് പുതിയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും മെയ് 20 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം മധുവരയിൽ പറഞ്ഞു.
രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാനെതിരെ സംഘപരിവാർ ആക്രമണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിബിഎഫ്സിയെക്കാൾ വലിയ സെൻസർ ബോർഡ് തങ്ങളാണെന്ന് സംഘപരിവാർ ഇതിലൂടെ സ്ഥാപിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
“എമ്പുരാൻ കമ്മ്യൂണിസ്റ്റ് ചിത്രമല്ല, അത് രാഷ്ട്രീയ ചിത്രമല്ല. എന്നിട്ടും സിനിമയിലെ ചില ഭാഗങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു. ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു. ഇത് സിനിമയേയും അതിന് വേണ്ടി അധ്വാനിച്ചവരേയും ബാധിക്കും.സിബിഎഫ്സിയെക്കാൾ വലിയ സെൻസർ ബോർഡ് തങ്ങളാണെന്ന് സംഘപരിവാർ ഇതിലൂടെ സ്ഥാപിക്കുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.
കത്തോലിക്ക സഭയെക്കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തേയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ കത്തോലിക്ക സഭയെന്ന ഓർഗനൈസർ ലേഖനത്തിലൂടെ പുറത്ത് വന്നത് സംഘപരിവാറിന്റെ
തനിനിറമാണെന്നെന്നും ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തിനേയും ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മുസ്ലിoകളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. വഖഫ് നിയമ ഭേദഗതി സാമുദായിക ചേരിതിരിവ് ലക്ഷ്യമിട്ട് ആണെന്ന് വിമർശിച്ച അദ്ദേഹം ആർഎസ്എസ് അജണ്ട മനസ്സിലാക്കാൻ ചില മത നേതാക്കൾക്കായില്ലെന്നും കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here