
ജി. സുധാകരൻ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും മാധ്യമങ്ങളോട് സംസാരിച്ച രീതിയും ഒരിക്കലും പ്രതീക്ഷിക്കാത്തതും അത്യന്തം നിർഭാഗ്യകരവുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തന്റെ തീരുമാനം പുനരാലോചിക്കുന്നത് അദ്ദേഹത്തിനും അദ്ദേഹം ഇത്രകാലം പ്രവർത്തിച്ച പ്രസ്ഥാനത്തിനും നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകുന്നതിനിടയിൽ ജി സുധാകരനെപ്പോലുള്ളൊരാൾ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവരുന്നത് നിർഭാഗ്യകരമാണെന്ന് നേരത്തെ എം എ ബേബി പ്രതികരിച്ചിരുന്നു.
സിപിഐ(എം) കേരളത്തിൽ ഒരു സുശക്തമായ ഇടതുപക്ഷ ജനാധിപത്യ വിപ്ലവ പ്രസ്ഥാനമാണെന്നും അത് കൂടുതൽ ശക്തിപ്പെട്ടുവരികയാണെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ പ്രതീക്ഷയാണെന്ന് പറഞ്ഞ അദ്ദേഹം ഇടതുസർക്കാർ ഒരു ബദൽ ഭരണനയം നടപ്പിലാക്കുകയാണെന്നും കൂട്ടിച്ചേർത്തു. പാർട്ടി തളർന്നുപോകുന്ന പ്രശ്നമേയില്ലെന്നും ജനങ്ങളുടെ പിന്തുണ ഇനിയും നേടി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ മൂന്ന് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇനി മത്സരിക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണരംഗത്ത് പ്രാപ്തിയുള്ള പുതിയ തലമുറയെ വളർത്തിയെടുക്കാൻ തന്നെപ്പോലെയുള്ളവർ മാറി നിൽക്കുകയാണ് വേണ്ടതെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. ജി സുധാകരനെ താൻ ‘കുലംകുത്തി’ എന്നോ വർഗവഞ്ചകൻ എന്നോ വിളിച്ചിട്ടില്ലെന്നും അമ്പലപ്പുഴയിൽ ഉയർന്ന ബാനറുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ നീറിപ്പുകയുന്ന സംഘർഷത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ച ലോകത്തിന് വലിയൊരു ദുരന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ദുർബലമാകുന്നത് ലോകത്ത് മനുഷ്യക്കുരുതിക്കും യുദ്ധങ്ങൾക്കും കാരണമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ട്രംപ് വലതുപക്ഷ തീവ്രവാദിയാണെന്നും വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

