
വർഗീയവാദികൾ ഭയക്കുന്നത് ഇടതുപക്ഷത്തെയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.ഹിന്ദുത്വ വർഗ്ഗീയതയ്ക്കെതിരെ ,സിപിഐഎം വിശ്വാസി സമൂഹത്തെ രംഗത്തിറക്കുമെന്നും ശക്തമായ പോരാട്ടം ആവശ്യമായ സമയമാണിതെന്നും പാർട്ടി പ്രവർത്തനത്തിന് പരമാവധി സമയം നീക്കി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം രാജ്യത്താകമാനം പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് ഭരണത്തിലൂടെയാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്. ബംഗാളിലെയും ത്രിപുരയിലെയും പാർട്ടിപ്രവർത്തകർക്ക് കടുത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത്. 24ാം പാർട്ടി കോൺഗ്രസ്സ് പുതിയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നും മെയ് 20 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം മധുരയിൽ പറഞ്ഞു.
ഇഎംഎസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി. 2016 മുതല്‍ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ്. എംഎ ബേബി സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്.
രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി ഇഎംഎസിനു പിന്‍ഗാമിയായി കേരള പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.
അതിനിടെ എം എ ബേബിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് രമേശ് ചെന്നിത്തല രംഗത്ത വന്നു. ഒരുമിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലും പാർലമെൻ്റിലും ഇരു പക്ഷത്തായി ഞങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ പുതിയ ഉത്തരവാദിത്തം ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താൻ ഉതകട്ടെ എന്നാശംസിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here