![](https://www.kairalinewsonline.com/wp-content/uploads/2024/02/b23c4e01-b869-47a2-ab67-f7754a06b054.jpg)
മാതൃഭൂമിയുടെ കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയിൽ ഇടതുപക്ഷത്തിനെതിരെ തെറ്റായ വാർത്ത പ്രചരിച്ചതിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം ബി രാജേഷ്. വയനാട്ടിലെ ആടുമാടു വളർത്തൽ സംബന്ധിച്ച തെറ്റായ വാർത്ത എല്ലാ മാധ്യമങ്ങളും തിരുത്തിയിട്ടും കാകദൃഷ്ടി വീണ്ടും പർ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനെയാണ് ഫേസ്ബുക് കുറിപ്പിലൂടെ എം ബി രാജേഷ് വിമർശിച്ചത്. സംഘപരിവാർ/ കേന്ദ്ര സർക്കാർ പ്രശ്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കാനും ഗത്യന്തരമില്ലാതെ വന്നാൽ അവരെ അലോസരപ്പെടുത്താതെ വരയ്ക്കാനുമുള്ള ജാഗ്രതയും കാകദൃഷ്ടിയിൽ കാണാമെന്ന് മന്ത്രി വിമർശിക്കുന്നു.
എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ്
കാർട്ടൂണിസ്റ്റ് എന്ന് അവകാശപ്പെട്ടുകൊണ്ട് എത്രത്തോളം അധഃപതിക്കാം? മാതൃഭൂമിയിലെ കാകദൃഷ്ടിക്കാരനോളം എന്നാണ് ഉത്തരം. വയനാട്ടിലെ ആടുമാടു വളർത്തൽ സംബന്ധിച്ച തെറ്റായ വാർത്ത ഇന്നലെ മിനിട്ടുകൾക്കകം സംശയാതീതമായി വ്യക്തത വരുത്തിയതാണ്. ചാനലുകളെല്ലാം ആ വിശദീകരണം നൽകി. മാതൃഭൂമി ഉൾപ്പെടെ ഒരു പത്രവും ഇന്ന് ആദ്യത്തെ തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടുമില്ല. പക്ഷെ കാകദൃഷ്ടിക്കാരൻ അതൊന്നും കണക്കിലെടുത്തില്ല. പതിവുപോലെ തെറ്റായ വാർത്തയുടെ പേരിൽ ഒരു സൃഷ്ടി ചമച്ചു. കരുതിക്കൂട്ടി തന്നെ. പ്രതിഭാദാരിദ്ര്യവും ആശയവരൾച്ചയും മൂലം കാർട്ടൂണിനുള്ള കോപ്പ് കയ്യിലില്ലാത്തതു കൊണ്ടുള്ള നിലവാരത്തകർച്ച മനസ്സിലാക്കാവുന്നതാണ്. ആ mediocrity ക്കൊപ്പം രാഷ്ട്രീയ അജണ്ട കൂടി ചേരുമ്പോൾ എന്തും ചെയ്യും. ഇത് ആദ്യത്തേതല്ല. ഏതാണ്ട് നിത്യേന ചെയ്യുന്നതാണല്ലോ.
ഇടതുപക്ഷത്തെ നിശിതമായി വിമർശിക്കുന്ന കാർട്ടൂണുകൾക്കും കാർട്ടൂണിസ്റ്റുകൾക്കും മലയാളത്തിൽ ക്ഷാമമില്ലല്ലോ. കാർട്ടൂണിലെ വിമർശനവും ആക്ഷേപഹാസ്യവുമൊക്കെ ആസ്വദിക്കാറുണ്ട്. ബി എം ഗഫൂറിനെപ്പോലുള്ളവർ വരച്ച ഒരു പത്രത്തിലിരുന്ന് കാർട്ടൂൺ എന്ന പേരിൽ കുറെ വർഷങ്ങളായി കണ്ടുവരുന്നത് വിമർശനമോ ആക്ഷേപഹാസ്യമോ ഒന്നുമല്ല. പകയാളുന്ന ഇടതുവിരുദ്ധത, വിഷം വമിക്കുന്ന മുസ്ലിം വിരുദ്ധത, അറപ്പുളവാക്കുന്ന സ്ത്രീവിരുദ്ധത, വ്യക്തിഹത്യ, അപവാദം, അശ്ളീല ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവയൊക്കെയാണ് ഈ പരിമിതവിഭവന്റെ ആയുധങ്ങൾ. എന്നാൽ സംഘപരിവാർ/ കേന്ദ്ര സർക്കാർ പ്രശ്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കാനും ഗത്യന്തരമില്ലാതെ വന്നാൽ അവരെ അലോസരപ്പെടുത്താതെ വരയ്ക്കാനുമുള്ള ജാഗ്രതയും കാണാം. കാവിദൃഷ്ടിക്ക് പിന്നിൽ ഒരു കുറുക്കൻ കണ്ണുണ്ട്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here