കേന്ദ്രം കേരളത്തിന് 600 കോടി നൽകി, കേന്ദ്രഭക്തി മൂത്തുമൂത്ത് ഇങ്ങനെയൊക്കെ കാലുതടവുന്ന വാർത്ത ചമയ്ക്കാമോ? മാതൃഭൂമിയുടെ വ്യാജവാർത്തക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്

കേന്ദ്രം കേരളത്തിന് 600 കോടി നൽകി എന്ന മാതൃഭൂമിയുടെ വ്യാജവാർത്തക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്. കേന്ദ്രഭക്തി മൂത്തുമൂത്ത് ഇങ്ങനെയൊക്കെ കാലുതടവുന്ന വാർത്ത ചമയ്ക്കാമോ? വാർത്തയിൽ പറയുന്ന 600 കോടി അനുവദിച്ചത് സംബന്ധിച്ച വിവരമൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനാനുസൃതമായി ധനകാര്യ കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകേണ്ട വിഹിതം, ഇത്രകാലമായി തടഞ്ഞുവെച്ച കേന്ദ്രസർക്കാർ അതിലൊരു പങ്ക് ഇപ്പോൾ അനുവദിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി പറയുന്നത്.കേന്ദ്രം എന്തോ ഒരു ഔദാര്യം കേരളത്തോട് ചെയ്തു എന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറയാൻ അസാമാന്യമായ ധൈര്യം വേണം എന്നും മന്ത്രി കുറിച്ചു.

also read: ഈ മാസം ഇത്രയും ബാങ്ക് അവധിയോ?

ധനകാര്യ കമ്മീഷൻ ഭരണഘടനാസ്ഥാപനമാണ്. ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ളതുപോലെ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിഹിതമുണ്ട്. ഭരണഘടന വിരുദ്ധമായ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും അത് അംഗീകരിക്കില്ല എന്നുമുള്ള ശക്തമായ നിലപാടാണ് കേരളമെടുത്തത്. ഒടുവിലിപ്പോള്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിൽ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ് കേന്ദ്രത്തിന്റെ നിബന്ധനകളൊന്നും കേരളം അംഗീകരിക്കാതിരുന്നിട്ടും, മാതൃഭൂമി പറയുന്നത് പോലെ, ഒടുവിൽ തുക അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട തുക നിയമവിരുദ്ധമായി കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നതാണ് വാർത്ത എന്നിരിക്കെ, കേന്ദ്രത്തെ വെളുപ്പിക്കാൻ മാതൃഭൂമി നടത്തുന്ന ശ്രമം പരിഹാസ്യവും ലജ്ജാകരവുമാണ് എന്നും മന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിള്‍ 280 (1) എടുത്തുവായിക്കണം എന്നാണ് മാതൃഭൂമിയോട് പറയാനുള്ളത്. അത് വായിച്ചാൽ കേന്ദ്രത്തിന് കണക്കെഴുതിക്കൊടുത്ത് വാങ്ങാനുള്ളതാണ് ധനകാര്യ കമ്മീഷൻ വിഹിതം എന്നമാതിരിയുള്ള വിവരക്കേട് ഒന്നാംപേജിൽ വെണ്ടയ്ക്കാ തലക്കെട്ടിൽ അച്ചടിച്ചുവെക്കുമ്പോള്‍ അൽപ്പം നാണം തോന്നുമായിരുന്നു എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

also read: കാസർഗോഡ് ലഹരിമരുന്ന് വേട്ട; 40 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഈ മാതൃഭൂമിയെ സമ്മതിക്കണം! ഇന്ന് ഒന്നാം പേജിൽ തന്നെ ഒരു തലക്കെട്ടും വാർത്തയും അടിച്ചുവച്ചിട്ടുണ്ട്. കണക്കു കൊടുത്തില്ലെങ്കിലും കേന്ദ്രം കേരളത്തിന് 600 കോടി തന്നു. ഹൌ! എന്തൊരു കേന്ദ്രഭക്തി.കേന്ദ്രഭക്തി മൂത്തുമൂത്ത് ഇങ്ങനെയൊക്കെ കാലുതടവുന്ന വാർത്ത ചമയ്ക്കാമോ? വാർത്തയിൽ പറയുന്ന 600 കോടി അനുവദിച്ചത് സംബന്ധിച്ച വിവരമൊന്നും സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും വാർത്തയെ സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.

ഭരണഘടനാനുസൃതമായി ധനകാര്യ കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങള്ക്ക് നൽകേണ്ട വിഹിതം, ഇത്രകാലമായി തടഞ്ഞുവെച്ച കേന്ദ്രസർക്കാർ അതിലൊരു പങ്ക് ഇപ്പോൾ അനുവദിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി പറയുന്നത്.കേന്ദ്രം എന്തോ ഒരു ഔദാര്യം കേരളത്തോട് ചെയ്തു എന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറയാൻ അസാമാന്യമായ ധൈര്യം വേണം. എഴുതിയ ലേഖകൻ പേരു വെക്കാത്തത് നന്നായി. പേര് വെച്ചിരുന്നെങ്കിൽ സാമാന്യവിവരമുള്ള ആളുകള് അദ്ദേഹത്തെക്കുറിച്ച് എന്ത് കരുതുമായിരുന്നു?

മാതൃഭൂമി പറയുന്നത് കേട്ടാൽ തോന്നും, ധനകാര്യ കമ്മീഷന്റെ വിഹിതവും കേന്ദ്രത്തിന് കണക്കെഴുതിക്കൊടുത്ത് വാങ്ങേണ്ടതാണ് എന്ന്. ധനകാര്യ കമ്മീഷൻ ഭരണഘടനാസ്ഥാപനമാണ്. ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനങ്ങള്ക്കുള്ളതുപോലെ തന്നെ തദ്ദേശ സ്ഥാപനങ്ങള്ക്കും വിഹിതമുണ്ട്. അത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശവുമാണ്. അത് ഒന്നിന്റെ പേരിലും നിഷേധിക്കാനോ തടഞ്ഞുവെക്കാനോ കേന്ദ്രത്തിന് അധികാരമില്ല എന്നതാണ് വസ്തുത. എന്നാൽ ഇവിടെ നരേന്ദ്രമോദി സർക്കാർ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള ധനകാര്യ കമ്മീഷൻ വിഹിതം പിടിച്ചുവെക്കാനാണ് ശ്രമിച്ചത്. ധനകാര്യ കമ്മീഷന്റെ ശുപാർശയിലോ, അത് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തന്നെ നേരത്തെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലോ ഇല്ലാതിരുന്ന ചില വ്യവസ്ഥകള് അവസാനനിമിഷം അടിച്ചേൽപ്പിച്ചാണ് തുക പിടിച്ചുവെക്കാൻ ശ്രമിച്ചത്. അപ്പോള്, ഇങ്ങനെ ഭരണഘടന വിരുദ്ധമായ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും അത് അംഗീകരിക്കില്ല എന്നുമുള്ള ശക്തമായ നിലപാടാണ് കേരളമെടുത്തത്. ഒടുവിലിപ്പോള് തുക അനുവദിച്ചിട്ടുണ്ടെങ്കിൽ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ് കേന്ദ്രത്തിന്റെ നിബന്ധനകളൊന്നും കേരളം അംഗീകരിക്കാതിരുന്നിട്ടും, മാതൃഭൂമി പറയുന്നത് പോലെ, ഒടുവിൽ തുക അനുവദിക്കാൻ കേന്ദ്രം നിർബന്ധിതമായിട്ടുണ്ടെങ്കിൽ അതിന് കാരണമുണ്ട്.കേരളം സുപ്രീം കോടതിയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിനെതിരായ നൽകിയ കേസ് മാർച്ച്‌ 6,7 തീയതികളിൽ വാദം കേൾക്കാനിരിക്കുകയാണ്. ഭരണഘടന വിരുദ്ധമായി ധനകാര്യ കമ്മീഷൻ വിഹിതം പോലും പിടിച്ചു വക്കുന്നത് കേരളം കോടതിയിൽ ഉന്നയിച്ചാൽ സ്വന്തം നടപടിയെ ന്യായീകരിക്കുക ബുദ്ധിമുട്ടാകുമെന്ന് കേന്ദ്രത്തിനറിയാം. അല്ലാതെ മാതൃഭൂമി പറയുന്നത് പോലെ കേന്ദ്രത്തിന്റെ വിശാല മനസ്കതയൊന്നുമല്ല.പക്ഷെ അപ്പോഴും സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഈ ഇനത്തിൽ ഇനിയും തുക നൽകാനുണ്ട് എന്നത് കാണാതിരുന്നുകൂടാ. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്ക്ക് ഈ വർഷം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം കിട്ടേണ്ടിയിരുന്നത് 1909 കോടി രൂപയാണ്. അതിന്റെ ആദ്യ ഗഡു യഥാസമയം അനുവദിക്കാതിരുന്നപ്പോള് മന്ത്രിയെന്ന നിലയിൽ ഞാൻ നേരിട്ട് ഡൽഹിയിൽ ചെന്ന് കേന്ദ്രമന്ത്രിമാരെ കണ്ട് ഇക്കാര്യം ഉന്നയിക്കുകയുണ്ടായി. തുടർന്നാണ് ആദ്യ ഗഡുവിന്റെ ഒരു വിഹിതം അനുവദിച്ചത്. 630 കോടി ഗ്രാമപഞ്ചായത്തുകള്ക്കും 135.36 കോടി നഗര തദ്ദേശ സ്ഥാപനങ്ങള്ക്കും. നഗര തദ്ദേശ സ്ഥാപനങ്ങള്ക്ക് അനുവദിക്കേണ്ടിയിരുന്ന തുക ഇപ്പോഴും പൂർണമായി അനുവദിച്ചിട്ടില്ല. 24 മുൻസിപ്പാലിറ്റികളുടെ തുക അനുവദിച്ചതേയില്ല. ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങള്ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട തുക നിയമവിരുദ്ധമായി കേന്ദ്രം തടഞ്ഞുവെക്കുന്നു എന്നതാണ് വാർത്ത എന്നിരിക്കെ, കേന്ദ്രത്തെ വെളുപ്പിക്കാൻ മാതൃഭൂമി നടത്തുന്ന ശ്രമം പരിഹാസ്യവും ലജ്ജാകരവുമാണ്. ഭരണഘടനയുടെ ആർട്ടിക്കിള് 280 (1) എടുത്തുവായിക്കണം എന്നാണ് മാതൃഭൂമിയോട് പറയാനുള്ളത്. അത് വായിച്ചാൽ കേന്ദ്രത്തിന് കണക്കെഴുതിക്കൊടുത്ത് വാങ്ങാനുള്ളതാണ് ധനകാര്യ കമ്മീഷൻ വിഹിതം എന്നമാതിരിയുള്ള വിവരക്കേട് ഒന്നാംപേജിൽ വെണ്ടയ്ക്കാ തലക്കെട്ടിൽ അച്ചടിച്ചുവെക്കുമ്പോള് അൽപ്പം നാണം തോന്നുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News