സുശീലപ്പടി മേൽപാലം യാഥാർഥ്യത്തിലേക്ക്; മന്ത്രി എം ബി രാജേഷ്

പതിറ്റാണ്ടുകൾ പഴക്കമുള്ള തൃത്താലയുടെ മറ്റൊരു ആവശ്യവും കൂടി യാഥാർത്ഥ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. സുശീലപ്പടി മേൽപാലം യാഥാർഥ്യത്തിലേക്ക് എന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സർക്കാർ ചെലവിൽ 32.91 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അതോടൊപ്പം മേൽപ്പാലത്തിന്‌ ഇരു ഭാഗത്തുമുള്ള അപ്രോച്ച്‌ റോഡ്‌ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും മന്ത്രി കുറിച്ചു.

ALSO READ:സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; തക്കതായ മറുപടി നൽകണം

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പതിറ്റാണ്ടുകൾ പഴക്കമുള്ള തൃത്താലയുടെ മറ്റൊരു ആവശ്യവും കൂടി യാഥാർത്ഥ്യത്തിലേക്ക്‌ നീങ്ങുന്നു.
പരുതൂർ പഞ്ചായത്തിലെ സുശീലപ്പടിയിൽ റെയിൽവേ ഓവർ ബ്രിഡ്ജിനായി 2021 സെപ്റ്റംബർ 1ന്‌ സംസ്ഥാന മന്ത്രിസഭ കിഫ്ബിയിൽ നിന്ന് 32.91 കോടി രൂപ അനുവദിച്ചിരുന്നു. 2022 ജൂലൈ 6ന്‌ പദ്ധതിക്ക്‌ കിഫ്ബിയുടെ സാമ്പത്തികാനുമതിയും ലഭ്യമായി. എങ്കിലും റെയിൽവേ അനുമതി ലഭിച്ചിരുന്നില്ല. ഞാൻ നേരിട്ടുതന്നെ റെയിൽവേയിൽ നിരന്തരമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസം റെയിൽവേ ആസ്ഥാനത്ത്‌ നിന്ന് സുശീലപ്പടി ആർ ഒ ബിക്ക്‌ ഭരണാനുമതി നൽകിക്കൊണ്ടുള്ള കത്ത്‌ ആർ ബി ഡി സി കെ യ്ക്ക്‌ ലഭിച്ചു. റെയിൽവേയുടെ സ്ഥലത്ത്‌ മേൽപ്പാലം നിർമ്മിക്കുന്നതിന്റെയും 35 വർഷത്തേക്കുള്ള മെയ്ന്റനൻസിന്റെയും ചെലവ്‌ പൂർണ്ണമായി സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്‌. അതോടൊപ്പം മേൽപ്പാലത്തിന്‌ ഇരു ഭാഗത്തുമുള്ള അപ്രോച്ച്‌ റോഡ്‌ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. പാലം നിർമ്മിക്കുന്നതിനും മെയ്ന്റനൻസിനുമായി 10.98 കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേയിൽ ഡെപ്പോസിറ്റ്‌ ചെയ്യും. പ്രവർത്തിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെന്റേജ്‌ ചാർജ്ജായി 21.97 ലക്ഷം രൂപ ഉടൻ റെയിൽവേയ്ക്ക്‌ കൈമാറും. ഇരു വശത്തുമുള്ള അപ്രോച്ച്‌ റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിച്ച്‌ വരികയാണ്‌.
സുശീലപ്പടി, കരിയന്നൂർ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മണ്ഡലത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു‌. അതിലേറ്റവും പ്രധാനപ്പെട്ട സുശീലപ്പടിയുടെ കാര്യത്തിൽ നിർണ്ണായകമായ ഒരു ഘട്ടം ഇതോടെ പിന്നിടുകയാണ്‌. കരിയന്നൂർ മേൽപ്പാലത്തിന്‌ ആവശ്യമായ അപ്രോച്ച്‌ റോഡിന്റെ സ്ഥലം ഏറ്റെടുത്ത്‌ നൽകേണ്ടത്‌ പരുതൂർ പഞ്ചായത്താണ്‌. പഞ്ചായത്ത്‌ സ്ഥലം ഏറ്റെടുത്ത്‌ നൽകുന്ന മുറയ്ക്ക്‌ അതിന്റെ നടപടിക്രമങ്ങളും ആരംഭിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here