കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു; വി എസിന് ആശംസയുമായി മന്ത്രി എം ബി രാജേഷ്

നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസയുമായി മന്ത്രി എം ബി രാജേഷ്. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലുമായി കേരളത്തിന്റെ കീഴടങ്ങാത്ത സമരോത്സുകതയുടെ പര്യായമായിത്തീർന്ന വിപ്ലവ തേജസ് എന്നാണ് മന്ത്രി എം ബി രാജേഷ് ആശംസകൾ അറിയിച്ച് കുറിച്ചത്.പൊരുതുന്ന കേരളത്തിന്റെ അഭിമാനം എന്നും എം ബി രാജേഷ് കുറിച്ചു.

ALSO READ:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ; സി എച്ച് കണാരന്റെ ഓര്‍മയില്‍ കേരളം

കേരളീയ ജനജീവിതത്തിന്റെ ബഹുമുഖങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന നേതൃബിംബമാണ് വി എസ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അനീതിക്കും അധികാരഹുങ്കിനുമെതിരെ വി എസ് നടത്തിയ പോരാട്ടങ്ങൾ ചരിത്രമാണ്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു എന്നാണ് മന്ത്രി കുറിച്ചത്. ജനലക്ഷങ്ങളെ എന്നും ആവേശഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരനായകന് സന്തോഷത്തോടെ പിറന്നാൾ ആശംസ നേരുന്നു എന്നാണ് മന്ത്രിയുടെ വാക്കുകൾ.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

സഖാവ് വി എസ് സമരഭരിതമായ ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലുമായി കേരളത്തിന്റെ കീഴടങ്ങാത്ത സമരോത്സുകതയുടെ പര്യായമായിത്തീർന്ന വിപ്ലവ തേജസ്. പൊരുതുന്ന കേരളത്തിന്റെ അഭിമാനം.
വി എസ് താണ്ടിയ ഒരു നൂറ്റാണ്ട് കേരളത്തെ അടിമുടി മാറ്റിമറിച്ച കാലഘട്ടമാണ്. ഈ മാറ്റങ്ങൾക്ക് ചൂടുപകർന്ന മഹാവ്യക്തിത്വങ്ങളിലൊരാളാണ് വി എസ്. പുന്നപ്ര വയലാറിലെ ഐതിഹാസികമായ പോരാട്ടത്തിൽ പങ്കെടുത്തതിന് കൊടിയ പോലീസ് ഭീകരതക്കിരയായ വി എസിനെ പിൻനടത്താൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരായ പല സമരമുഖങ്ങളിലൂടെയാണ് വി എസ് പിന്നീട് മുന്നോട്ടുപോയത്. കുട്ടനാട്ടിലെ കായൽനിലങ്ങളിൽ അഭിമാനബോധം അടിച്ചമർത്തപ്പെട്ട, കൊടും ചൂഷണത്തിനിരകളായി അടിമജീവിതം നയിച്ച കർഷകത്തൊഴിലാളികൾ തലയുയർത്തിനടക്കാനിടയായ മാറ്റത്തിന്റെ മുന്നിൽ നിന്നത് വി എസ് ആയിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിക്കുന്നതിനു പിന്നിലുള്ള വലിയ സാമൂഹ്യമാറ്റങ്ങളിലും വി എസ് നിർണായക പങ്കുവഹിച്ചു. കേരളീയ ജനജീവിതത്തിന്റെ ബഹുമുഖങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന നേതൃബിംബമാണ് വി എസ്. കേരളത്തിന്റെ പ്രതിപക്ഷനേതാവായിരിക്കുമ്പോൾ അനീതിക്കും അധികാരഹുങ്കിനുമെതിരെ വി എസ് നടത്തിയ പോരാട്ടങ്ങൾ ചരിത്രമാണ്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു.
‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന് യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്
തലകുനിക്കാത്ത ശീലമെന് യൗവനം’.
ടി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഈ വരികൾ വി എസിന്റെ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച് അന്വർത്ഥമാണ്.
ജനലക്ഷങ്ങളെ എന്നും ആവേശഭരിതരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരനായകന് സന്തോഷത്തോടെ പിറന്നാൾ ആശംസ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here