ഇനി തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ മത്സരിക്കാം: മന്ത്രി എം ബി രാജേഷ്

പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നമുക്ക് കൈ കോർക്കാം എന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഇനി മത്സരിക്കാം എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: യദു ബസ് ഓടിച്ചത് ഫോണില്‍ സംസാരിച്ച്; പൊലീസ് റിപ്പോര്‍ട്ട്

അതാത് മുന്നണികള്‍ സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ അവർ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ് എന്നും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും എന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും സ്വീകരിക്കാവുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങൾക്കാകെ നല്ലൊരു സന്ദേശം നൽകും. തങ്ങളുടെ എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തെന്ന് ഉറപ്പാക്കി, ജനങ്ങള്‍ക്ക് മുൻപിൽ ഇക്കാര്യം പ്രഖ്യാപിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വരണം. ബോർഡുകള്‍, ഹോർഡിംഗുകള്‍ എന്നിവ അപകടങ്ങള്‍ക്കും കാരണമാവാൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. മെയ് 10നുള്ളിൽ സ്വമേധയാ മാറ്റാത്ത എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുമെന്നും മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഇനി മത്സരിക്കാം. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നമുക്ക് കൈ കോർക്കാം. അതാത് മുന്നണികള് സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ അവർ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങള്ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ ബഹു. മുഖ്യമന്ത്രി സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്ക്കും സ്വീകരിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികള് മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാർഥത്തിൽ മാലിന്യമായിത്തീരുകയും ചെയ്തു. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങൾക്കാകെ നല്ലൊരു സന്ദേശം നൽകും. തങ്ങളുടെ എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തെന്ന് ഉറപ്പാക്കി, ജനങ്ങള്ക്ക് മുൻപിൽ ഇക്കാര്യം പ്രഖ്യാപിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വരണം.
അധ്യയന വർഷാരംഭവും കാലവർഷവും ഉള്പ്പെടെ പടിവാതിൽക്കലെത്തി നിൽക്കെ, ബോർഡുകള്, ഹോർഡിംഗുകള് എന്നിവ അപകടങ്ങള്ക്കും കാരണമാവാൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികള് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോള് കാലത്ത് വിവിധ ഫാൻസ് അസോസിയേഷനുകള് സമാനമായ ചാലഞ്ച് ഏറ്റെടുത്തിരുന്നു.
മെയ് 10നുള്ളിൽ സ്വമേധയാ മാറ്റാത്ത എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികള് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള് സ്വീകരിക്കും. ഈ നടപടിക്ക് ആവശ്യമായ തുക അതാത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്ക് നിയമപരമായി അധികാരമുണ്ട്. സ്വന്തം നിലയ്ക്ക് പ്രചാരണ സാമഗ്രികള് നീക്കം ചെയ്യുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് അവ നീക്കി, അതിന്റെ ചെലവ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനുള്ള നിർദേശം തദ്ദേശ സ്ഥാപനങ്ങള്ക്ക് നൽകിയിട്ടുണ്ട്. മെയ് 20നകം ഉപയോഗശൂന്യമായ എല്ലാ ബോർഡുകളും ഹോർഡിംഗുകളും കൊടിതോരണങ്ങളും പൂർണമായി നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള് ഉറപ്പുവരുത്തണം.
മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News