‘ആർഎൽവി രാമകൃഷ്ണനെതിരെയുള്ള പരമാർശം കേരളത്തിന് നാണക്കേട്’: എം മുകേഷ്

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള കലാമണ്ഡലം സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ കൊല്ലം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ്.

“ഞാൻ കലാകാരനായിട്ട് കുറെ കൊല്ലമായി. പ്രത്യേകിച്ചും സിനിമയിലൊക്കെ 41 കൊല്ലമായി. എന്റടുത്ത് പലരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. പല ഘട്ടങ്ങളിൽ, രഹസ്യമായിട്ടും പരസ്യമായിട്ടുമൊക്കെ. കലാരംഗത്ത്‍ ഏതെങ്കിലും തരത്തിലുള്ള ജാതി, മത, രാഷ്ട്രീയ നിറം വച്ചിട്ടുള്ള ഒരു വ്യത്യാസമുണ്ടോ? ഞാൻ പറഞ്ഞു എന്റെ അനുഭവത്തിൽ കലാ രംഗത്ത് മാത്രമാണ് അങ്ങനൊരു വ്യത്യാസമില്ലാത്തത്. കഴിവ് തന്നെയാണ് പ്രധാനം. കഴിവില്ലെങ്കിൽ ഇനി എന്ത് കറുത്തിരുന്നാലും വെളുത്തിരുന്നാലും ഇനി ഏത് ജാതിയായാലും മതമായാലുമൊക്കെ കലാകാരൻ അല്ലാതെയാകും. ഇങ്ങനെ ഈ ആർഎൽവി രാമകൃഷ്ണൻ, അദ്ദേഹത്തിന്റെ നിറത്തിനെപ്പറ്റി പറഞ്ഞുവെന്നാണ് പറയുന്നത്. പറഞ്ഞിട്ടുണ്ടെങ്കിൽ അതു തെറ്റ് തന്നെയാണ്,” തിരഞ്ഞടുപ്പ് പര്യടനത്തിനിടെ ഇളമാട് നടത്തിയ പത്രസമ്മേളനത്തിൽ മുകേഷ് പറഞ്ഞു.

Also read:ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം; ഡിവൈഎഫ്ഐ ചാലക്കുടിയിൽ വേദിയൊരുക്കി

“അയാൾ അത്രയും ഡിഗ്രി എടുത്തിട്ടുള്ള ഒരാളാണ്. അത്രയും റിസേർച്ച് ചെയ്തിട്ടുള്ള ഒരാളാണ്. എത്രയോ കാലമായി നൃത്തം ചെയ്യുന്ന ആളാണ്. നൃത്തം ഒരു തപസ്യയായി കണ്ട് , അതിനു വേണ്ടി അത്രയും ഗവേഷണം ചെയ്തിട്ടുള്ള ഒരാളാണ്. അങ്ങനെ താഴേക്കിടയിൽ നിന്നും കയറി വന്ന ഒരാളെ ഉത്തരവാദിത്വമുള്ള ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അയാളുടെ മനസ്സ് ഇടിച്ചിട്ട്, ഇനി ഞാൻ മുന്നോട്ട് വരില്ല എന്ന് പറഞ്ഞാൽ ഇവർക്ക് എന്താണ് ലാഭം?

ഇങ്ങനെ ഇടിച്ച് താഴ്ത്തുന്ന തരത്തിൽ പറഞ്ഞാൽ അയാൾ നൃത്തം അവസാനിപ്പിച്ചാൽ അവർക്ക് എന്ത് ലാഭം കിട്ടാനാണ്. ഇങ്ങനെയൊക്കെ ഭരതമുനി നാട്യശാസ്ത്രത്തിൽ പറഞ്ഞതായി എന്റെ അറിവിൽ ഇല്ല,” അദ്ദേഹം പറഞ്ഞു. “സഹതപിക്കുക.കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഇതൊക്കെ. ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്. സൗന്ദര്യമെന്നത് നിറമല്ല. എത്രയോ പ്രഗത്ഭ നടന്മാർ കറുത്ത നിറമുള്ളവരാണ്. കലാകാരനെന്ന നിലയിൽ ഇതൊന്നും സമ്മതിച്ച് കൊടുക്കാൻ പറ്റില്ല. മാത്രമല്ല രാമകൃഷ്ണന് എന്റെ എല്ലാ ഐക്യദാർഢ്യവും,” മുകേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel