
ഇറാനെ അക്രമിക്കുന്നതിൽ ഇവിടെ സമ്മേളനം നടത്തിയിട്ട് എന്ത് കാര്യമെന്ന് ചോദിക്കുന്നവർ സമൂഹത്തിന് അപമാനമാണെന്നും ലോകത്തിൽ വേദനിക്കുന്നവരുണ്ടെങ്കിൽ അവരുടെ വേദന നമ്മുടെ കൂടി വേദന ആണ് എന്ന് തിരിച്ചറിയണം അതാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനമെന്നും എം സ്വരാജ്. ഓരോ ദിവസം കഴിയും തോറും ലോകം കൂടുതൽ ആശങ്കപ്പെടുന്ന സാഹചര്യമാണുള്ളത്. മലയാളികളെ സംബന്ധിച്ച് യുദ്ധം ഒരു വാക്ക് മാത്രമാണ്.
യുദ്ധത്തിൽ പങ്കാളികൾ ആവേണ്ട സാഹചര്യം മലയാളിക്ക് ഉണ്ടായിട്ടില്ല. പലരും യുദ്ധത്തിൻ്റെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം വേദനിപ്പിക്കുന്നതാണ്.
ഇനി സമാനമായ ചിത്രം ഇറാനിൽ നിന്ന് വരണം എന്ന് ഇല്ല. ആദ്യ ദിനം ആയതുകൊണ്ടാണ് ആ കുട്ടികളുടെ സംസ്കാരം നല്ല രീതിയിൽ നടന്നത്.
യുദ്ധത്തിൻ്റെ ഭീകരത വർധിക്കുമ്പോൾ മരിച്ചു വീഴുന്നവരെ ആരാണ് സംസ്കരിക്കുകയെന്ന് എം സ്വരാജ് ചോദിച്ചു. കണ്ണടച്ച് തുറക്കും മുൻപ് കെട്ടിടങ്ങൾ നിലംപതിക്കും, അതിനടിയിൽ ഒരുപാട് ജീവനുകൾ ഉണ്ടാകും. പക്ഷെ അവരെ ആരാണ് പുറത്തെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. തെരുവുകൾ മനുഷ്യൻ്റെ മൃതശരീരം കൊണ്ട് നിറയും അത് പുഴുവരിക്കും, മനുഷ്യൻ മാലിന്യമായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോക സമാധാനത്തിന് ഭീഷണിയായി അമേരിക്ക നിൽക്കുന്നു.
അമേരിക്കൻ ഭരണത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ നടപടികളെ ആണ് എതിർക്കുന്നത്. ആണവായുധം ഇറാൻ നിർമിച്ചേക്കും എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.
എന്നാൽ ഏറ്റവും കൂടുതൽ ആണവ ശേഖരം ഉള്ളത് അമേരിക്കയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൽ ആദ്യമായി ആണവായുധം മറ്റൊരു രാജ്യത്തിന് മേൽ പ്രയോഗിച്ചത് അമേരിക്കയാണ്. ലോകത്തിൻ്റെ പലഭാഗത്തും ഈ യുദ്ധം ജനജീവിതത്തെ ബാധിക്കുന്ന നിലയിൽ എത്തി. ലോകമെമ്പാടും യുദ്ധവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്, അതൊരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




