
കേരള മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധന നടത്താനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന വിമർശനം ശക്തമാകുന്നുവെന്ന് എം. സ്വരാജ്. ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു എന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി അവിടെ താമസിക്കാത്തതെങ്കിലും ഇതിന് പിന്നിൽ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നു എന്ന ഒഴികഴിവാണ് താമസം മാറാത്തതിന് കാരണമായി പറയുന്നത്. ഇതിനെ ‘മലയാള മനോരമ ചാർത്തിക്കൊടുത്ത പുതിയ പേര്’ എന്നാണ് സ്വരാജ് വിശേഷിപ്പിച്ചത്. നേരത്തെ ഇതിനെ ‘മോടി പിടിപ്പിക്കൽ’ എന്നായിരുന്നു വിളിച്ചിരുന്നത്. യാതൊരു വിധ മോടി പിടിപ്പിക്കലും വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രിയായ ഘട്ടത്തിൽ വി.ഡി സതീശൻ പറഞ്ഞിരുന്നതായും, ഇത്തരത്തിൽ വാദിക്കാൻ അസാമാന്യമായ തൊലിക്കെട്ടി വേണമെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് മാറിയാൽ സ്വാഭാവികമായും കണ്ടോൺമെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ വന്നാൽ അത് പ്രതിപക്ഷ നേതാവിന് അനുവദിക്കപ്പെടും. ക്ലിഫ് ഹൗസ്, കണ്ടോൺമെന്റ് ഹൗസ് പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം പരിശോധനകൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
അന്വേഷണ ഏജൻസികൾ പരിശോധനയ്ക്ക് വരുന്നു എന്ന രീതിയിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാനും അതുവഴി രാഷ്ട്രീയ നാടകം കളിക്കാനുമുള്ള അവസരം ഒരുക്കാനാണ് സതീശൻ കണ്ടോൺമെന്റ് ഹൗസിൽ തന്നെ തുടരുന്നതെന്ന വിമർശനം സമൂഹത്തിൽ ഉയരുന്നുണ്ടെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ഇ ഡിക്കോ ഇ ഡിയെ ഇങ്ങോട്ട് പറഞ്ഞയച്ച അവരുടെ സൃഷ്ടാക്കൾക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും സ്പർശിക്കാൻ ആവില്ല എന്ന് എം. സ്വരാജ് ഉറപ്പിച്ചു പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

