
ദേശാഭിമാനി ഞായറാഴ്ച പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഇല്ലാത്തത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് എം സ്വരാജ്. തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു.
സഖാവ് വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ കുറിപ്പ് ഒഴിവാക്കാനാണ് പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിഎസിന്റെ ഒന്നാം ചരമദിനമായ 21-ാം തീയതിയിലെ പത്രത്തിൽ പ്രത്യേക പേജ് ഉണ്ടായിരിക്കും. കൂടാതെ, വരാന്തപ്പതിപ്പിന്റെ ഒന്നാം പേജിലും അവസാന പേജിലും വിഎസിനെ സംബന്ധിച്ച ചിത്രങ്ങളും കുറിപ്പുകളും നൽകിയിട്ടുണ്ട്.
പത്രം അച്ചടിക്കുന്ന ഒരു യൂണിറ്റിലെ സ്വകാര്യ പ്രസ്സിലുണ്ടായ യന്ത്രതകരാർ കാരണമാണ് തടസ്സമുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി മറ്റൊരു യൂണിറ്റിലായിരുന്നു അച്ചടി നടന്നിരുന്നത്. സമയബന്ധിതമായി അച്ചടി പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് ഞായറാഴ്ച പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കെ.വി. സുധാകരന്റെ അനുസ്മരണ ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന ഇനമെന്നും ഇതിൽ യാതൊരുവിധ അവ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതകൾ അന്വേഷിക്കാതെ വിഎസിനെപ്പോലുള്ള ഒരാളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഉചിതമല്ലെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

