
മലയാള മനോരമ പ്രസിദ്ധീകരിച്ച തെറ്റായ വിവരം കയ്യോടെ പൊക്കി എം സ്വരാജ്. അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായത് 2018 ലാണ് എന്ന തെറ്റായ വിവരമാണ് ഇന്നത്തെ പത്രത്തിൽ അച്ചടിച്ചു വന്നിരിക്കുന്നത്. ഇതിനെതിരെ വിമർശനവും പരിഹാസവുമായി എം സ്വരാജ് തന്നെ നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്.
കുറ്റം തൻ്റേതാണെന്നും മനോരമയുടെ കള്ളത്തരം കയ്യോടെ പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതായിരുന്നുവെന്നുമാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. പത്രം മനോരമ ആയതിനാൽ ഇടക്കെങ്കിലും ഒരു സത്യം പറഞ്ഞു കൂടെ എന്നു ചോദിക്കാൻ പറ്റില്ലല്ലോ എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം സിപിഐ (എം) സംസ്ഥാന സമ്മേളനത്തെപ്പറ്റി മനോരമ ന്യൂസ് ചാനലും മലയാള മനോരമ ദിനപത്രവും പരസ്പര വിരുദ്ധമായ വാർത്ത നൽകിയതും എം സ്വരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
എം സ്വരാജിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
മനോരമ ‘ചരിത്ര’മെഴുതുമ്പോൾ ……
സിപിഐ (എം) സംസ്ഥാന സമ്മേളനത്തെപ്പറ്റി ചാനൽ മനോരമയും കടലാസ് മനോരമയും പരസ്പര വിരുദ്ധമായ കള്ളം പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ട ഉടനേ ചാനൽ മനോരമ പകരം വീട്ടിയിരുന്നു.
സമ്മേളന റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ ഉണ്ടെന്നു കാട്ടി വ്യക്തിപരമായി ആക്രമിച്ചു കൊണ്ടാണ് അന്ന് ചാനൽ മനോരമ പക വീട്ടിയത് .
സമ്മേളന റിപ്പോർട്ടിൽ അങ്ങനെ ഇല്ലല്ലോ എന്ന ചോദ്യത്തിന്
“അത് വ്യാഖ്യാനമാണ്” എന്ന് രസികൻ മറുപടിയായിരുന്നു റിപ്പോർട്ടറുടേത് . വാർത്തകൾ എന്നാൽ വ്യാഖ്യാനങ്ങളും നുണകളുമാണെന്ന് പഠിച്ചിറങ്ങിയവരോട് എന്തു പറയാൻ.
അതുകൊണ്ട് അരിശം തീരാഞ്ഞിട്ടാവാം ഇന്ന് കടലാസ് മനോരമ പുതിയ ചരിത്രരേഖയുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഞാൻ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായത് 2018 ലാണ് എന്നാണ് മനോരമയുടെ കണ്ടുപിടുത്തം.!
കുറ്റം എന്റേതാണ്. മനോരമയുടെ കള്ളത്തരം കയ്യോടെ പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതായിരുന്നു.
മക്കളേ ഇടക്കെങ്കിലും ഒരു സത്യം പറഞ്ഞു കൂടെ എന്നു ചോദിക്കാൻ പറ്റില്ലല്ലോ . മനോരമയല്ലേ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

