
ഇന്ത്യാ – പാക് വെടിനിർത്തൽ എല്ലാ സമാധാനകാംക്ഷികൾക്കും ആശ്വാസം പകരുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ്. ഭീകരതയ്ക്കെതിരായ സമരം തുടരേണ്ടതുമാണ്. ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും സ്വന്തം നിലയിൽ യുദ്ധം പ്രഖ്യാപിച്ച കുറച്ചു പേരുണ്ടായിരുന്നെന്നും അതിൽ മുന്നിൽ പ്രമുഖ ചില മാധ്യമങ്ങളായിരുന്നെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങൾ ജനങ്ങളുടെ ഭീതി ലാഭമാക്കി മാറ്റുന്നതിനെ അദ്ദേഹം വിമർശിച്ചു.
തന്റെ യുദ്ധവിരുദ്ധ പോസ്റ്റിനെ അടിമുടി വിമർശിച്ചവർ ഇനിയെന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചിരുന്നു. അവർ ഇനി വെടിനിർത്തിയതിന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാമെന്നും എം സ്വരാജ് കുറിച്ചു. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോൾ ആൾക്കൂട്ടത്തിന്‍റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്ത്യാ – പാക് വെടിനിർത്തൽ എല്ലാ സമാധാനകാംക്ഷികൾക്കും ആശ്വാസം പകരുന്നതാണ്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽനിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാൻ തയ്യാറാവാതിരുന്നതാണ് രണ്ടുനാൾ യുദ്ധഭീതി പരത്തിയത്. ഇപ്പോഴേതായാലും സമാധാനത്തിന് വഴിയൊരുങ്ങിയിരിക്കുന്നു. അത്രയും ആശ്വാസം. ഭീകരതയ്ക്കെതിരായ സമരം തുടരേണ്ടതുമാണ്. ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും സ്വന്തം നിലയിൽ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു. യുദ്ധാസക്തി പൊതുബോധമാക്കിയവരിൽ മുന്നിൽ മാധ്യമങ്ങളായിരുന്നു. കറാച്ചിയും റാവൽപിണ്ടിയും ലാഹോറുമെല്ലാം ന്യൂസ് റൂമുകളിലിരുന്ന് അവർ പിടിച്ചടക്കി . പകരമായി ജമ്മുവും കശ്മീരുമെല്ലാം പാകിസ്ഥാൻ ചാനലുകളും പിടിച്ചു.
ഇതിനിടയിൽ ഇന്ത്യയിലെ സകല വിമാനത്താവളങ്ങളും ഒരു ചാനൽ അടച്ചുപൂട്ടി. യുദ്ധം പ്രഖ്യാപിക്കാതിരിക്കെ ” വാർ ബ്രേക്കിങ്ങ് ” നൽകി അവർ “യുദ്ധം” ആഘോഷിച്ചു. യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു. കൂട്ടരെ ഇപ്പോഴിതാ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു.
യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും???? ഇക്കാര്യത്തിൽ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങൾ ദയവായി മനസിലാക്കണം.
ഇനിയിക്കൂട്ടർ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാം. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോൾ ആൾക്കൂട്ടത്തിന്‍റെ
കൂട്ടപ്പാട്ടിന് താളം പിടിക്കാൻ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കൽക്കൂടി അറിയിക്കട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here