
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് തന്റെ പ്രിയപ്പെട്ട മാര്‍ത്തോമാ കോളേജില്‍ ഒരിക്കല്‍ കൂടി എത്തി. വലിയ സ്വീകരണമാണ് സ്വരാജിനെ കോളേജിൽ ലഭിച്ചത്. കുട്ടികളെയും അധ്യാപകരെയും നേരിൽ കണ്ട അദ്ദേഹം കോളേജിലെ തന്റെ പ്രിയപ്പെട്ട ഇടങ്ങളും സന്ദർശിച്ചു.
പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ട ഓർമ്മകളെയും സമ്മാനിച്ച മാർത്തോമ കോളേജ് ഇന്ന് സ്വരാജിന് അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലിന്റെ ഇടം കൂടിയായി.
1995 മുതൽ 97 വരെയുള്ള മൂന്ന് വർഷക്കാലമാണ് സ്വരാജ് മാർത്തോമയിൽ പഠിക്കുന്നത്. അന്നത്തെ സഹപാഠിയായിരുന്നു പ്രിൻസിപ്പൽ കസേരയിൽ ഇരുന്ന് സ്വരാജിനെ സ്വീകരിച്ചത്. മാർത്തോമയിൽ നിന്നും 2 തവണ സ്വരാജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ക്യാമ്പസിലെ വായനാ മുറിയും അധ്യാപകരും സൗഹൃദങ്ങളും ഒക്കെയായിരുന്നു സ്വരാജ് എന്ന ജനകീയനെ വളർത്തിയെടുത്തത്.
കോളേജിലെ ഓരോ ക്ലാസ് മുറികളും സ്വരാജ് എന്ന വിദ്യാർത്ഥി നേതാവിന് പ്രിയപ്പെട്ട സംവാദ വേദികളായിരുന്നു. കലാലയത്തിലെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി മനോഹരം. ക്ലാസ് മുറികളിൽ സ്വരാജിന്റെ പ്രസംഗത്തിനായി കുട്ടികൾ കാത്തിരുന്ന കാലം സഹപാടികളും ഓർത്തെടുത്തു.
തന്റെ പഴയ മാർത്തോമയെ ഒരിക്കൽ കൂടി അനുഭവിച്ചതിന്റെ നേർത്ത ചിരി സൂക്ഷിച്ചാണ് സ്വരാജ് കോളേജിൽ നിന്നും തിരിച്ചിറങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

