‘അവിടെ അലയടിക്കുക കോടിയേരിയുടെ ഓർമകൾ’: എകെജി സെൻ്റർ ഉദ്ഘാടനത്തിലെ സന്തോഷം പങ്കുവെച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan Master

എകെജി സെൻ്ററിൻ്റെ ഉദ്ഘാടന ദിനമായ ഇന്ന് കേരളത്തിൽ സിപിഐഎമ്മിനെ സംബന്ധിച്ച് സന്തോഷകരമായ ദിനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുമ്പോൾ അവിടെ അലയടിക്കുക സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകളാണെന്നും സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പുതിയ മന്ദിരത്തിലേക്ക്‌ മാറുന്നതോടെ, പഴയ കെട്ടിടം പൂർണമായും ഗവേഷണങ്ങൾക്കും പഠനപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

എംവി ഗോവിന്ദൻ മാസ്റ്ററുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കേരളത്തിൽ സിപിഐഎമ്മിനെ സംബന്ധിച്ച് സന്തോഷകരമായ ദിനമാണിത്. പ്രവർത്തനം സുഗമമാക്കാനും വിപുലപ്പെടുത്താനും ലക്ഷ്യമിട്ട്‌ തിരുവനന്തപുരത്ത്‌ ഡോ. എൻ എസ് വാര്യർ റോഡിൽ നിർമിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ്‌ (എകെജി സെന്റർ) മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുകയാണ്‌. സംസ്ഥാന കമ്മിറ്റി ഓഫീസ് നിലവിൽ പ്രവർത്തിച്ചത്‌ എകെജി പഠന ഗവേഷണ കേന്ദ്രത്തിലാണ്‌. 1979ലാണ് ഇവിടെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എകെജിയുടെ നിര്യാണശേഷം 1977ൽ, അദ്ദേഹത്തിന്റെ പേരിൽ പാർടിക്ക് സ്വന്തം ഓഫീസും പഠന ഗവേഷണ കേന്ദ്രവും വേണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി രൂപം നൽകിയ എകെജി സ്‌മാരക ട്രസ്റ്റാണ് ഇന്നുകാണുന്ന പാർടി ഓഫീസും എകെജി പഠന ഗവേഷണ കേന്ദ്രവും നിർമിച്ചത്.

1964-ൽ സിപിഐ എം രൂപം കൊണ്ടപ്പോൾ കേരളത്തിലെ പാർടിക്ക് സ്വന്തമായി ഓഫീസ് ഉണ്ടായിരുന്നില്ല. 1965-ൽ എറണാകുളത്തായിരുന്നു ആദ്യ സംസ്ഥാന കമ്മിറ്റി ഓഫീസ്. 1967-ൽ ഇഎംഎസ് സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നപ്പോഴാണ് ഓഫീസ്‌ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ആദ്യം പാളയത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ. 1979 മാർച്ചിൽ എകെജിയുടെ രണ്ടാം ചരമവാർഷിക വേളയിൽ എകെജി സെന്ററും പഠന ഗവേഷണ കേന്ദ്രവും യാഥാർഥ്യമാക്കി. ഈ സമയത്താണ് കേരളത്തിൽ എൽഡിഎഫ്‌ രൂപംകൊണ്ടത്. അന്ന് കെട്ടിടത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങളുയർത്തിയ വിവാദങ്ങൾ മറക്കാനാകില്ല. അനധികൃത നിർമാണം, ധാരാളിത്തത്തിന്റെയും ധൂർത്തിന്റെയും ഉദാഹരണം തുടങ്ങിയ നുണക്കഥകൾ ചമച്ചു. അവയ്‌ക്ക്‌ വൻപ്രചാരം നൽകി. ഇതിനേക്കാൾ വലിയ കെട്ടിടങ്ങൾ മറ്റ്‌ പാർടികൾക്ക്‌ ഉയർന്നപ്പോൾ അതേ മാധ്യമങ്ങൾ മൗനികളായി.

സംസ്ഥാന കമ്മിറ്റി ഓഫീസും എകെജി പഠനഗവേഷണ കേന്ദ്രവും രണ്ടായി പ്രവർത്തിക്കണമെന്ന ധാരണ പാർടിക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്‌ എതിർവശത്തുള്ള സ്ഥലം വാങ്ങി ഓഫീസ് കെട്ടിടം നിർമിച്ചത്‌. ഇന്ന് സിപിഐ എമ്മിന്റെ ഏറ്റവും ശക്തമായ ഘടകം കേരളമാണ്. പാർടി പ്രവർത്തനം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയുമാണ്. അതനുസരിച്ച് പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പഠന ഗവേഷണ കേന്ദ്രത്തിന് നിരവധി ഗവേഷണ വിശകലന പ്രവർത്തനങ്ങളുണ്ട്. രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങൾ സൂക്ഷ്‌മമായി പഠിക്കുകയും വിശകലനം ചെയ്യുകയുംവേണം. നവലിബറൽ നയങ്ങൾ ഉണ്ടാക്കിയ മാറ്റങ്ങൾ ആഴത്തിൽ പഠിച്ച് പുതിയ ചൂഷണ സംവിധാനങ്ങൾക്കെതിരെ പ്രചാരണവും ബഹുജന പ്രക്ഷോഭങ്ങളും വളർത്തണമെന്നാണ് മധുര പാർടി കോൺഗ്രസ് ആഹ്വാനം ചെയ്‌തിട്ടുള്ളത്. കമ്യൂണിസ്റ്റ്-, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യവും വർധിച്ച ബഹുജന സ്വാധീനവുമാണ് കേരളത്തെ മതനിരപേക്ഷതയുടെ കേന്ദ്രമായി നിലനിർത്തുന്നത്. അതിനാൽ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടവും ശക്തമാക്കേണ്ടതുണ്ട്. സ്വാഭാവികമായും സാമൂഹ്യമാധ്യമങ്ങളിലും മറ്റ്‌ ഇതര മാധ്യമമേഖലകളിലും ഇടപെടൽശേഷി വർധിപ്പിക്കണം. ഈ കടമകൾ ഏറ്റെടുക്കണമെങ്കിൽ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് നിലവിലുള്ള കെട്ടിടം ഉപയോഗിക്കാൻ കഴിയണം.

നവകേരള നിർമാണം ലക്ഷ്യമാക്കിയാണ് സിപിഐ എമ്മും എൽഡിഎഫും പ്രവർത്തിക്കുന്നത്. ‘നവകേരള നിർമാണത്തിനുള്ള പുതുവഴികൾ’ രേഖ കൊല്ലം സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായി. കേരളത്തിലെ ഇതുവരെയുള്ള വളർച്ചയെ ആഴത്തിൽ സ്വാധീനിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർടി. സ്വാതന്ത്ര്യം ലഭിച്ച് പത്ത് വർഷത്തിനകം കേരളത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് പാർടി മന്ത്രിസഭയാണ് ജാതി–ജന്മി– നാടുവാഴിത്തത്തിന് കനത്ത പ്രഹരമേൽപ്പിച്ച ഭൂപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മിനിമം വേതനനിയമവും അതേ സർക്കാരിന്റെ സംഭാവന. സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യം എന്നീ ഇടതുപക്ഷ ബദലും ഇതേ സർക്കാരാണ് മുന്നോട്ടുവച്ചത്. തുടക്കത്തിൽ ബൂർഷ്വാ-ഭൂപ്രഭു ഭരണത്തിനെതിരായ സമരം നടത്തിയ കമ്യൂണിസ്റ്റ് പാർടിയാണ് നിലവിൽ നവലിബറൽ മുതലാളിത്ത നയങ്ങൾക്കെതിരെയും ജനപക്ഷ ബദൽ ഉയർത്തി പോരാടുന്നത്. പോരാട്ടങ്ങൾക്ക് ഊർജം പകരാൻ എകെജി സെന്ററും എകെജി പഠന ഗവേഷണ കേന്ദ്രവും ഒരുപോലെ പ്രയോജനപ്പെടും. പുതിയ കാലത്തെ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും നിർവഹിക്കാൻ എകെജി സെന്ററും എകെജി പഠനഗവേഷണ കേന്ദ്രവും പാർടിയെ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുമ്പോൾ അവിടെ അലയടിക്കുക സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകളാണ്. അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്‌ 2022 ഫെബ്രുവരി 25ന്‌ എകെജി സെന്റർ നിർമാണത്തിന്‌ തുടക്കം കുറിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ കല്ലിട്ടത്‌. മികച്ച സൗകര്യങ്ങളുള്ള ആസ്ഥാന മന്ദിരം വേണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ്‌ സ്ഥലം അന്വേഷിച്ചതും കെട്ടിടം നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയതും. എന്നാൽ, നിർമാണം തുടങ്ങി ഏറെ കഴിയും മുമ്പ്‌ 2022 ഒക്‌ടോബർ ഒന്നിന്‌ കോടിയേരി വിടപറഞ്ഞു. കെട്ടിടത്തിന്‌ കല്ലിട്ടശേഷമായിരുന്നു മാർച്ച്‌ ഒന്നുമുതൽ എറണാകുളത്ത്‌ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനവും കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

ജനങ്ങൾക്കായി ഒരു പാർടി സ്‌കൂൾ ആരംഭിക്കണമെന്നത്‌ മഹാനായ വിപ്ലവകാരി എ കെ ഗോപാലന്റെ ആഗ്രഹമായിരുന്നു. അത്‌ അദ്ദേഹത്തിന്റെ പാർടി യാഥാർഥ്യമാക്കി. സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പുതിയ മന്ദിരത്തിലേക്ക്‌ മാറുന്നതോടെ, പഴയ കെട്ടിടം പൂർണമായും ഗവേഷണങ്ങൾക്കും പഠനപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തും. എകെജിക്ക്‌ ആദരമായി അദ്ദേഹത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന പഠന-ഗവേഷണ കേന്ദ്രം സിപിഐ എമ്മിന്റെ അനൗപചാരിക സർവകലാശാലകൂടിയാണ്‌.

വിശാലമായ റഫറൻസ്‌ ലൈബ്രറി ഗവേഷണകേന്ദ്രത്തിന്റെ പ്രത്യേകതയാണ്‌. വലിയ ഗ്രന്ഥശേഖരത്തിനുപുറമേ പഴയകാല പത്ര മാസികകളും റഫറൻസിനായുണ്ട്‌. സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടർ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ആയിരുന്നു. വിവിധ മേഖലകളിലെ ഗവേഷകരും എഴുത്തുകാരും നിലവിൽ പഠന ഗവേഷണ കേന്ദ്രത്തിലെ ലൈബ്രറി സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News