
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലെ ഇഡി റെയ്ഡിൽ രൂക്ഷമായി പ്രതികരിച്ച് മുൻ മന്ത്രി എം ബി രാജേഷ്.കോണഗ്രസ് – ബിജെപി ഡീലാണ് റെയ്ഡിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയിഡിന് പിന്നിൽ വലിയ ഗൂഡാലോചനയാണ് നടന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശനും പ്രധാനമന്ത്രിയുമായി 40 മിനിറ്റ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ് ഉണ്ടായതെന്നും എം ബി രാജേഷ് വ്യക്തമാക്കി.
റെയ്ഡിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രി വി ഡി സതീശനാണ്. അങ്ങനെയല്ലെങ്കിൽ മുഖ്യമന്ത്രി തെളിയിക്കട്ടെ.ഇത് മറച്ചുവയ്ക്കാനാണ് വി ഡി.സതീശൻ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം-ബി.ജെ.പി ഡീൽ എന്ന് പ്രചരിപ്പിച്ചത്.ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണ് വിഡി സതീശൻ പെരുമാറിയിരുന്നത്. വിഡി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടർ വിമാനത്തിൽ പോയതെന്തിന്.ബിജെപിക്ക് ഇതൊരു വിഷയമേ അല്ലെന്നും എം ബി രാജേഷ് പ്രതികരിച്ചു.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രംഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

