‘അന്ത്യാഭിവാദനങ്ങൾ പ്രിയസഖാവേ’,ഈ നഷ്ട്ം എങ്ങിനെ താങ്ങാൻ കഴിയുമെന്ന് അറിയില്ല:എംഎ ബേബി

മഹാനടൻ ഇന്നസെന്റിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നൈസർഗിക പ്രതിഭാശാലിയുടെ വിയോഗം മലയാളസിനിമയെയും കേരളസമൂഹത്തെയും ദരിദ്രമാക്കുന്നുവെന്ന് എംഎ ബേബി പ്രതികരിച്ചു. എന്നും ഇടതുപക്ഷത്തിന്റെ സഹയാത്രികനായിരുന്ന അദ്ദേഹം എൽഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് ലോക്സഭാംഗവുമായി. മലയാളത്തിൽ സരസമായി ജനകീയപ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ചുവെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

‘ജന്മസിദ്ധമായ പ്രതിഭകൊണ്ടാണ് അദ്ദേഹം അരനൂറ്റാണ്ട് കാലം മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. നർമത്തിൽ ചാലിച്ച ആത്മകഥാപരമായ രചനകളും അങ്ങേയറ്റം ജനപ്രിയമായിരുന്നു. ബെറ്റിക്കും എനിക്കും സ്വസഹോദരനെപ്പോലെയായിരുന്നു. പ്രിയപ്പെട്ട ജീവിതപങ്കാളി ആലീസിനും കുടുംബാംഗങ്ങൾക്കും ഈ നഷ്ടം താങ്ങാൻ എങ്ങനെ കഴിയുമെന്നറിഞ്ഞുകൂടാ. ഞങ്ങളെല്ലാം ഒപ്പമുണ്ട്. അന്ത്യാഭിവാദനങ്ങൾ പ്രിയസഖാവേ,’ എം എ ബേബി പ്രതികരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ് ബാധയെ തുടർന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News