
ഏറ്റവും ഇളയകുട്ടിയെ സ്ഥിരവരുമാനമുള്ള ഒരു ജോലിയിലെത്തിക്കണമെന്നായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശികളായ പി എം അലക്സാണ്ടറുടെയും ലില്ലിയുടേയും ആഗ്രഹം. എട്ടു മക്കളുണ്ടായെങ്കിലും അതില്‍ നാല് മക്കള്‍ മാത്രമായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കുറച്ചധികം സ്‌നേഹ വാത്സല്യങ്ങളോടെയാണ് ഇരുവരും കുട്ടികളെ നോക്കിയത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റ് മൂന്നുകുട്ടികളും പി എസ് സി പരീക്ഷയും ബാങ്ക് പരീക്ഷയുമൊക്കെയെഴുതി സര്‍വീസില്‍ കയറി. എന്നാല്‍ ഇളയവന്‍ മാത്രം സര്‍വീസില്‍ കയറിയില്ല. അമ്മയുടെ ആഗ്രഹപ്രകാരം ആ കുട്ടി ഒരു പരീക്ഷ എഴുതിയെങ്കിലും പേപ്പറില്‍ മനഃപൂര്‍വം ഉത്തരം എഴുതാതെ തിരിച്ചുകൊടുത്തു. അതിന് ആ ഇളയ കുട്ടിക്ക് ഒരു കാരണമുണ്ടായിരുന്നു. കൈകളില്‍ ചെങ്കൊടിയേന്തണം, നാടിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് തൊണ്ടപൊട്ടുമാറുറക്കെ മുദ്രാവാക്യമുയര്‍ത്തണം, അടിമുടി ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കണം. അന്നത്തെ ആ ഇളയകുട്ടിയാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബിയെന്ന എം എ ബേബി. സിപിഐഎമ്മിന്റെ പുതിയ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി.
ALSO READ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ
രാഷ്ട്രീയ പ്രവര്‍ത്തകനാവാന്‍ വേണ്ടിയാണ് താന്‍ ഉത്തരകടലാസില്‍ ഒന്നും എഴുതാതെ തിരിച്ചുകൊടുത്തതെന്ന് എംഎ ബേബി പലപ്പോായി മനസുതുറന്നിട്ടുണ്ട്. ഇ എം എസ് നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ജനറല്‍ സെക്രട്ടറിയായെത്തുന്ന രണ്ടാമത്തെ മലയാളിയാണ്. എസ് എഫ് ഐയുടെ പൂര്‍വരൂപമായ കെ എസ് എഫിലൂടെയാണ് എം എ ബേബി രാഷ്ട്രീയരംഗത്ത് കാലുകുത്തിയത്. 1973ല്‍ കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി നേതൃത്വത്തിലേക്ക്. 1975-ല്‍ എസ് എഫ് ഐയുടെ കേരളാഘടകം പ്രസിഡന്റ്. 1974ല്‍ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായപ്പോള്‍ തന്നെ ബേബി ദേശീയ തലത്തില്‍ അറിയപ്പെട്ട് തുടങ്ങിയിരുന്നത് എടുത്തുപറയേണ്ടതാണ്. 1977-ല്‍ സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍. 1979ല്‍ എസ് എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. 1983ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി.1984-ല്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവും 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗവുമായി. 2012-ലാണ് പി ബിയിലെത്തുന്നത്.
എസ് എഫ് ഐ ചുമതലയ്ക്കുപിന്നാലെ ഡി വൈ എഫ് ഐയുടെ നിര്‍ണായക ചുമതലകളില്‍. 1987-ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തില്‍.32ാം വയസ്സില്‍ രാജ്യസഭാംഗമായി. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണെന്ന ചരിത്രവും ബേബിക്ക് സ്വന്തം. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തി. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ – സാംസ്‌കാരിക വകുപ്പ് മന്ത്രിയായി. സി പി ഐ എമ്മിന്റെ സാംസ്‌കാരിക മുഖമായ എം എ ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക പ്രതിഭയെന്ന നിലയിലും ശ്രദ്ധേയനാണ്.
ALSO READ: ട്രംപിന്‍റെ താരിഫ് യുദ്ധം: തകർന്നടിഞ്ഞ് ഏഷ്യൻ വിപണികളും; നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷം കോടികൾ
എുത്തും സംഗീതവും രാഷ്ട്രീയ പ്രവര്‍ത്തനം പോലെ നെഞ്ചാടുചേര്‍ത്ത നേതാവാണ്. അടിയന്തരാവസ്ഥക്കെതിരായ പോര്‍ക്കളത്തില്‍ ശക്തിയുക്തംനിലകൊണ്ട അദ്ദേഹത്തിന് ക്രൂരമായ മര്‍ദനമേല്‍ക്കുകയും ജയില്‍വാസം അനുവഭവിക്കേണ്ടിയും വന്നു. ജെ എന്‍ യു വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരവാസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ മുഖംനോക്കി പ്രതിഷേധം അറിയിച്ച്, ചങ്കൂറ്റത്തോടെ മുദ്രാവാക്യമുയര്‍ത്തിയ സീതാറാം യെച്ചൂരിയുടെ പിന്മുറക്കാരാനായായാണ് ബേബി സി പി ഐ എമ്മിന്റെ അമരത്തേക്കെത്തുന്നത്. 1954 ഏപ്രില്‍ 5 ന് ജനിച്ച എം എ ബേബിക്ക് കിഞ്ഞ ദിവസമാ്യിരുന്നു 71ാം പിറന്നാള്‍. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍വെച്ച് സഖാക്കള്‍ കേക്ക് മുറിച്ചെങ്കിലും മാര്‍ക്‌സിസ്റ്റുകളുടെ സ്വാഭാവിക രീതിയെന്ന നിലയില്‍ ആഘോഷമാക്കാന്‍ എം എ ബേബി നിന്നില്ല.മാതാവിന്റെ മരണശേഷം പിറന്നാളില്ലെന്നുപറഞ്ഞ ബേബി നിറഞ്ഞ ചിരിയോടെയാണ് ആശംസകള്‍ ഏറ്റുവാങ്ങിയത്. മധുരപ്പിറന്നാളിനിടെ, ജാഗ്രതയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് എം എ ബേബിക്ക് ഇപ്പോള്‍ വന്നുചേര്‍ന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

