
ഇഎംഎസ് നമ്പൂതിരിപ്പാട് വിടവാങ്ങി മൂന്ന് പതിറ്റാണ്ടാകുമ്പോൾ, സഖാവിന്റെ രാഷ്ട്രീയ ദീർഘവീക്ഷണത്തെയും അദ്ദേഹം അവസാന നിമിഷം വരെ ഉയർത്തിയ പോരാട്ടങ്ങളെയും അനുസ്മരിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ ബേബി. ഇന്ത്യയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇല്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ ഇഎംഎസ് അനുസ്മരണം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ഇഎംഎസ് അവസാന ശ്വാസം എടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന ഏഴോ എട്ടോ പേരിൽ ഒരാളായിരുന്നു താനെന്ന് എം.എ ബേബി അനുസ്മരിച്ചു. മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പോലും ഇഎംഎസ് ലേഖനങ്ങൾ ഡിക്റ്റേഷൻ നൽകുകയായിരുന്നു. ബിജെപി സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചായിരുന്നു ആ ലേഖന പരമ്പര.
“അവസാനിക്കുന്നില്ല” എന്ന വാക്കുകളോടെയാണ് ഇഎംഎസ് തന്റെ മൂന്നാമത്തെ ലേഖനം അവസാനിപ്പിച്ചത്. എന്നാൽ നാലാമത്തെ ഭാഗം എഴുതാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല. ആ ലേഖനങ്ങളിലൂടെ, വിഷലിപ്തമായ വർഗീയ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആർഎസ്എസിനെയും ബിജെപിയെയും കുറിച്ചുള്ള വലിയ മുന്നറിയിപ്പാണ് ഇഎംഎസ് നൽകാൻ ശ്രമിച്ചതെന്ന് ബേബി വിശദീകരിച്ചു.
ബിജെപിയും ആർഎസ്എസും വർഗീയ ലഹളകളിലൂടെയുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ തങ്ങളുടെ രാഷ്ട്രീയ വളർച്ചയ്ക്കുള്ള വളമായി ഉപയോഗിക്കുന്നുവെന്ന് ബേബി കുറ്റപ്പെടുത്തി. ഈ വെല്ലുവിളിയെ എങ്ങനെ നേരിടണം എന്നതായിരുന്നു അവസാന നിമിഷം വരെ ഇഎംഎസിനെ അലട്ടിയിരുന്ന പ്രധാന ചിന്ത.
മുൻപ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി താവളമായിരുന്ന ബംഗാളിൽ, മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് ശേഷം ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്ത സാഹചര്യം ഏറെ ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇഎംഎസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഈ സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുമായിരുന്നുവെന്നും എത്രത്തോളം സ്വയം വിമർശനം നടത്തുമായിരുന്നുവെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്നും ബേബി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

