
ഇന്ത്യ സഖ്യയോഗം വളരെ പോസിറ്റീവായിരുന്നെന്നും പഹൽഗാം ഭീകരാക്രമണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്തതായും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഓൺലൈൻ മോഡിലാണ് യോഗം നടന്നത്. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ചോദ്യം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. ബിഹാർ വോട്ടർ പട്ടിക വിഷയം ഒറ്റക്കെട്ടായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനുള്ള ആവശ്യവും സമ്മേളനത്തിൽ പ്രതിപക്ഷം മുന്നോട്ടുവയ്ക്കും.
ആസൂത്രിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം ഉണ്ടെന്ന് യോഗം ചർച്ച ചെയ്തു. കശ്മീരിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ തടവിലാക്കിയ വിഷയങ്ങളും ചർച്ചയായി. വിലക്കയറ്റം, കർഷക ആത്മഹത്യ, ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ട തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. നയതന്ത്ര കാര്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ കേന്ദ്രത്തിന്റെ നിലപാടും ചർച്ച ചെയ്യാനും നീക്കമുണ്ട്. പാർലമെന്‍റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കും. ഓഗസ്റ്റ് ആദ്യം വീണ്ടും ഇന്ത്യ സഖ്യയോഗം ചേരുമെന്ന് അറിയിച്ച അദ്ദേഹം സഖ്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


