
മധ്യപ്രദേശിൽ ഭർത്താവിന്റെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ. ധാർ ജില്ലയിൽ സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവകൃഷ്ണ (28) കൊല്ലപ്പെട്ട സംഭവത്തിൽ ആണ് ഭാര്യ ഭാര്യ പ്രിയങ്ക പുരോഹിത് അറസ്റ്റിലായത്. ഏപ്രിൽ 7-ന് രാത്രിയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ആയുധധാരികളായ കൊള്ളക്കാർ വീട്ടിൽ അതിക്രമിച്ചുകയറി തന്നെ കെട്ടിയിടുകയും ഭർത്താവിനെ വധിക്കുകയും ചെയ്തുവെന്നായിരുന്നു പ്രിയങ്ക ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത ക്രൂരമായ കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞു.
കൊലപാതകത്തിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് കൊള്ളയുടെ വിവരം വിവരിച്ച പ്രിയങ്കയുടെ പ്രകടനം പോലീസിനെ പോലും അമ്പരപ്പിച്ചു. “അവർ എന്റെ വായ മൂടിക്കെട്ടി, കയ്യിലുള്ളതെല്ലാം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി” എന്നായിരുന്നു പ്രിയങ്കയുടെ മൊഴി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ പ്രിയങ്കയും കാമുകൻ കമലേഷും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് തെളിയുകയായിരുന്നു.
സുരേന്ദ്ര ഭാട്ടി എന്ന വാടകക്കൊലയാളിക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പ്രിയങ്ക ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇതിൽ 50,000 രൂപ അഡ്വാൻസായി നൽകിയിരുന്നു. കൊലപാതകം നടന്ന രാത്രിയിൽ പ്രിയങ്ക തന്നെ വീടിന്റെ മുൻവാതിൽ തുറന്നിട്ടിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകൃഷ്ണയെ സുരേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. സംഭവം കൊള്ളയാണെന്ന് തോന്നിപ്പിക്കാനായി മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിടുകയും 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായെന്ന് പരാതിപ്പെടുകയും ചെയ്തു. എന്നാൽ കാണാതായെന്ന് പറഞ്ഞ ആഭരണങ്ങൾ പോലീസ് പിന്നീട് പ്രിയങ്കയുടെ മുറിയിൽ നിന്ന് തന്നെ കണ്ടെടുത്തു.
ദേവകൃഷ്ണയുടെ നിറത്തെച്ചൊല്ലി പ്രിയങ്ക നിരന്തരം പരിഹസിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. “നിനക്ക് കറുത്ത നിറമാണ്, നീ എന്നെ അർഹിക്കുന്നില്ല, എനിക്ക് ഇതിലും നല്ലൊരാളെ കിട്ടും” എന്ന് പ്രിയങ്ക പറയാറുണ്ടായിരുന്നുവെന്ന് ദേവകൃഷ്ണയുടെ സഹോദരി ജ്യോതി വെളിപ്പെടുത്തി. 2020 മുതൽ പ്രിയങ്കയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായി സംശയമുണ്ടെന്നും അവർ പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് ഖിയാഞ്ചി ഭായ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

