
1968ലെ ക്രിസ്മസ് രാത്രി തഞ്ചാവൂരിലെ കീഴ്വെൺമണിയെന്ന കർഷക ഗ്രാമത്തിലേക്ക് രണ്ട് ട്രക്ക് നിറയെ ആളുകൾ എത്തുന്നു. അന്നാട്ടിലെ ജന്മിയായ ഗോപാലകൃഷ്ണ നായിഡുവിന്റെ ആളുകളായിരുന്നു അവർ. സൂര്യനുദിക്കുമ്പോൾ പാടത്തേക്ക് പണിക്കിറങ്ങുന്ന ആളുകൾ അന്തിവെട്ടം അണഞ്ഞാലും വയലുകളിൽ നിന്ന് കരയ്ക്ക് കയറാൻ സാധിക്കുമായിരുന്നില്ല. പഴങ്കഞ്ഞിയും തുച്ഛമായ കൂലിയും കിട്ടിയിരുന്നവർക്ക് ധൈര്യം നൽകാനും അവകാശങ്ങൾ ചോദിക്കാനും അവിടെ ചെങ്കോടി ഉയർന്നു. കർഷകർ കൂലി വർധന ആവശ്യപ്പെട്ട സമരം ചെയ്യുവാൻ ആരംഭിച്ചു.
അന്ന് അവിടേക്ക് ട്രക്കിൽ പാഞ്ഞെത്തിയ ആളുകൾ വഴിയിൽ കണ്ട കുടിലുകളൊരാന്നായി തീവെച്ച് നശിപ്പിച്ചു. ഭയന്നോടിയ സ്ത്രീകളും കുട്ടികളും രാമയ്യൻ – പാപ്പമ്മ ദമ്പതികളുടെ വീട്ടിൽ അഭയം പ്രാപിച്ചു. ആ വീടിനുള്ളിൽ ആളുകൾ ഒളിച്ചിരിപ്പുണ്ടെന്ന് മനസിലായ ഗുണ്ടകൾ വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടി. അതിന്റെ മുകളിലേക്ക് മണ്ണെണ്ണ ക്യാനുകൾ വലിച്ചെറിഞ്ഞു, പുറകെ തീപന്തങ്ങളും. അഗ്നിയോടൊത്തുയർന്ന ആർത്തനാദങ്ങൾ അട്ടഹാസത്തോടെ പുറത്തുനിന്നവർ ആസ്വദിച്ചു. “കമ്മ്യൂണിസം തുലയട്ടെ അവർ ഒന്നിച്ചാർത്തു വിളിച്ചു.
അവകാശപോരാട്ടത്തിൽ രക്തസാക്ഷികളായവരുടെ ചോരവീണ മണ്ണിൽ നിന്നാണ് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനുള്ള ചെമ്പതാക എത്തുന്നത്. ജീവരക്തത്താൽ മണ്ണിനെ ചുവപ്പിച്ചവരുടെ ഭൂമികയിൽ നിന്ന് എത്തുന്ന ചെമ്പതാക ഉയരുന്നതോടെ ഇന്ത്യൻ മണ്ണിൽ മതനിരപേക്ഷ- സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് കരുത്ത് പകരാൻ സിപിഐഎം പാർട്ടി കോൺഗ്രസിന് തുടക്കമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here