
കാർ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ആറ് കുട്ടികളും മൂന്ന് മുതിർന്നവരും ആണ് മരിച്ചത്. സുനിൽ ദർഗുഡെ (32), ഭാര്യ രേഷ്മ (27), മകൾ ഗുണവന്തി (11), സുനിലിന്റെ സഹോദരഭാര്യ ആശ (32), ആശയുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), സൃഷ്ടി (14), ബന്ധുവായ സമൃദ്ധി (7) എന്നിവരാണ് മരിച്ചവർ.
വെള്ളിയാഴ്ച ദിൻഡോരിയിലെ ഒരു കോച്ചിംഗ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ ദർഗുഡെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്പോൾ ഡ്രൈവർ സുനിൽ ദർഗുഡെ കുറുക്കുവഴിയിലൂടെയാണ് വണ്ട് ഓടിച്ചത്. ഇതാണ് അപകടത്തിന് കാരണമായത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സുസുക്കി XL6 കാർ റോഡരികിലെ കിണറിന്റെ മതിലിൽ ഇടിച്ച ശേഷം അകത്തേയ്ക്ക് വീഴുകയായിരുന്നു. ഏകദേശം 40 അടിയോളം വെള്ളം കിണറ്റിലുണ്ടായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആഴവും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി മാറി.
ALSO READ: അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുകയറി അപകടം; ഇരുപത്തിമൂന്നുകാരിയ്ക്ക് ദാരുണാന്ത്യം
അഗ്നിശമന സേനാംഗങ്ങൾ എത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒരു കുട്ടിയുടെ മൃതദേഹം കാറിന് പുറത്താണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് സുനിൽ ദർഗുഡെയ്‌ക്കെതിരെയും, കിണർ സുരക്ഷിതമായി മൂടിയില്ല എന്ന കാരണത്താൽ ഉടമ രാജേന്ദ്ര രാജെയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിണർ മൂടുന്നതുമായി ബന്ധപ്പെട്ട് ഉടമയും അധികൃതരും തമ്മിൽ വർഷങ്ങളായി തർക്കം നിലനിന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

