
ദില്ലിയിൽ ജഡ്ജിയുടെ വസതിയിൽ നിന്നും 15 കോടി കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വസതിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് ദില്ലി ഫയർഫോഴ്സ് മേധാവി. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫയർഫോഴ്സ് മേധാവിയുടെ വെളിപ്പെടുത്തൽ. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത.
സംഭവത്തിൽ പ്രതിഷേധവുമായി അഭിഭാഷക സംഘടന അയക്കം രംഗത്തെത്തിയതോടെ സുപ്രീംകോടതി അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്റെ വിശദീകരണം. തീ അണച്ച ശേഷം 15 മിനിറ്റിനുള്ളിൽ അവിടെ നിന്നും മടങ്ങിയെന്നും ഫയർഫോഴ്സ് മേധാവി വിശദീകരിച്ചു. അതേസമയം ജഡ്ജിയുടെ സ്ഥലംമാറ്റം തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ALSO READ; ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ആശ പ്രവർത്തകർ
ദില്ലി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമതാണ് വര്‍മ. വിവരം ഉന്നതതലത്തില്‍ എത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ഇതോടെ ഉടന്‍ തന്നെ കൊളീജിയം യോഗം ചേരുകയും ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ നടപടി വേണമെന്ന് ഐക്യകണ്‌ഠേനെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെടുകയും ചെയ്തു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനമെടുത്തു. എന്നാല്‍ ഇത്തരം നടപടി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് നേരെ വിരല്‍ ചൂണ്ടുമെന്ന് ചൂണ്ടിക്കാട്ടിയ ചില കൊളീജ്യം അംഗങ്ങള്‍ ജസ്റ്റിസ് വര്‍മയുടെ രാജി എഴുതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here