
എൺപതുകളിലെ മലയാള സിനിമ താരങ്ങളും അണിയറ പ്രവർത്തകരും പഴയകാല ഓർമ്മകളുമായി കൊച്ചിയിൽ ഒത്തുകൂടി. 80 മദ്രാസ് മെയിൽ എന്ന പേരിൽ നെടുമ്പാശ്ശേരിയിലെ സാജ് എർത്ത് ഹോട്ടലിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടീനടന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, ഗായകർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരാണ് കൊച്ചിയിൽ നടന്ന സംഗമത്തിൽ പങ്കെടുത്തത്.
സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനായി മദ്രാസിലേക്ക് ട്രെയിനിൽ യാത്ര ചെയ്തതിന്റെ ഓർമ്മയ്ക്കായാണ് 80 മദ്രാസ് മെയിൽ എന്ന് കൂട്ടായ്മയ്ക്ക് പേര് നൽകിയത്. പലരും കൂട്ടായ്മയിലേക്ക് എത്തിയതും പഴയ മദ്രാസിൽ നിന്ന് തന്നെയായിരുന്നു എന്നതും കൗതുകമായി. ചിരിച്ചും കളിച്ചും അന്നത്തെ സിനിമകളുടെ ഓർമ്മകൾ പങ്കിട്ടും എല്ലാവരും ചേർന്ന് കൂട്ടായ്മ സജീവമാക്കി.
സംഗമത്തിൽ എത്തിയ ആദ്യകാല നിർമ്മാതാവും സംവിധായകനുമായ ആർ എസ് പ്രഭുവിന്റെ 95-ആം ജന്മദിന കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യകാല നായിക വഞ്ചിയൂർ രാധ, നടി ശ്രീലത നമ്പൂതിരി, നടൻ ജനാർദ്ദനൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കാരണവന്മാർക്ക് ആദരം അർപ്പിച്ചതിനൊപ്പം ആവശ്യമുള്ളവർക്ക് സഹായം നൽകാനുള്ള തീരുമാനം കൂടിയെടുത്താണ് എല്ലാവരും പിരിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here