
ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായി പ്രതിഷേധിച്ച് സമം (സിംഗേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). ചലച്ചിത്ര അക്കാദമിയില്‍ നിന്നും സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും സമം ഭാരവാഹികള്‍ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചിരുന്നു. അല്ലാതെ, അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതു പോലെ ഗായകര്‍ കോണ്‍ക്ലേവിലേക്ക് എവിടെനിന്നെങ്കിലും വലിഞ്ഞുകേറി വന്നവരല്ല.
കേരള സര്‍ക്കാരിന്റെ പുതിയ ചലച്ചിത്രനയ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ ഗായകര്‍ക്ക് അവകാശമുണ്ട്. മലയാള സിനിമയുടെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന വേദിയില്‍ ഗായകര്‍ക്കെന്തു കാര്യം എന്നു ചോദിക്കുന്നത്, രംഗത്തു വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും സിനിമയില്‍ സംഗീതത്തിന്റെയും ഗാനങ്ങളുടെയും പ്രസക്തി മനസ്സിലാക്കാത്തതു കൊണ്ടാവാം. സ്വന്തം സിനിമയില്‍ ഗാനങ്ങളോ പശ്ചാത്തലസംഗീതമോ വേണ്ട എന്നു തീരുമാനിക്കാന്‍ അടൂരിനു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഗായകരും മറ്റു സംഗീതവിഭാഗക്കാരും സിനിമയുടെ ഭാഗമല്ല എന്ന നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിരവധി അതിപ്രശസ്തമായ പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയ ഗായികയും സമം മുന്‍ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതിയെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ സമകാലിക സിനിമാസംഗീതത്തെ കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ചും തീര്‍ത്തും അജ്ഞനാണെന്നു വ്യക്തമാകുന്നു.
വിനോദോപാധി എന്ന നിലയില്‍, സിനിമയില്‍ സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രാധാന്യം ഉള്‍ക്കൊള്ളാനും സിനിമാസംഗീത രംഗത്തുള്ളവരെ അംഗീകരിക്കാനും തയ്യാറാവാത്തതു കൊണ്ടാവാം ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ പൊതുസമൂഹത്തോടു മാപ്പു പറയണം. പിന്നണിഗായിക എന്ന നിലയില്‍ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന പുഷ്പവതിക്ക് സമം സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

