മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണി ചെയര്‍പേഴ്‌സണായേക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനാക്കാന്‍ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം. ഇന്നത്തെ ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ നിന്ന് മമത ബാനര്‍ജി വിട്ടുനിന്നതില്‍ നിതീഷ് കുമാറിന് അതൃപ്തി. അഴിമതി സഖ്യത്തിലെ ഓരോ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണമെന്ന് വാശിയെന്ന് ബിജെപി വിമര്‍ശിച്ചു.

ഇന്ത്യ മുന്നണിയുടെ അധ്യക്ഷ പദവിയിലേക്ക് ഖാര്‍ഗെയെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതാകും നല്ലത് എന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങള്‍ അടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരിഹരിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. അതേസമയം നിതീഷ് കുമാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. താന്‍ പദവികള്‍ ആഗ്രഹിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ യോഗത്തെ അറിയിച്ചു.

നിതീഷ് കുമാറിനെ കണ്‍വീനറായി സീതാറാം യെച്ചൂരിയും സോണിയ ഗാന്ധിയും നിര്‍ദേശിച്ചതായാണ് സൂചന. കണ്‍വീനര്‍ സ്ഥാനത്തേക്ക് ലാലു പ്രസാദ് യാദവിന്റെ പേര് നിതീഷ് നിര്‍ദേശിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. സീറ്റ് വിഭജന ചര്‍ച്ചകളുടെ വിലയിരുത്തലും ഇന്നത്തെ ഓണ്‍ലൈന്‍ യോഗത്തിലുണ്ടായി. മമത ബാനര്‍ജി പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ബി ജെ പി സഖ്യത്തില്‍ ഐക്യമില്ലന്നും പറഞ്ഞു. പരിവാര്‍ ബച്ചാവോ പ്രോപ്പര്‍ട്ടി ബച്ചാവോ എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം എന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ജെ പി നദ്ദ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News